നിയുക്ത എം.എൽ.എയുടെ ഇടപെടൽ ഫലംകണ്ടു
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാൻ വടവുകോട് ബ്ളോക്ക് പഞ്ചായത്തിന് കളക്ടറുടെ നിർദ്ദേശം. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെങ്കിൽ ബ്ളോക്ക് പഞ്ചായത്തിനോട് ഏറ്റെടുക്കാനാണ് നിർദ്ദേശം. ഇതിനായി സി.ഇ.ടി കോളേജ് ഏറ്റെടുത്ത് നൽകി. പുത്തൻകുരിശ് പഞ്ചായത്തിലെ ഡൊമിസിലിയറി ട്രീറ്റ്മെന്റ് സെന്റർ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി ഉയർത്തുന്നതിനും തീരുമാനമായി. ഇവിടെ ഡോക്ടറുടേയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും സേവനം ലഭ്യമാക്കും.
വടവുകോട് സി.എച്ച്.സിയിൽ ഡോക്ടർ ക്വാറന്റെയിനിലായതോടെ പുതിയ ഡോക്ടറെ നിയമിക്കാൻ തീരുമാനിച്ചു. ഡോക്ടർ എത്താതായതോടെ താത്കാലിക ജീവനക്കാരുടെ ശമ്പളവും മറ്റു കാര്യങ്ങളും താളംതെറ്റിയ നിലയിലായിരുന്നു. ഇതോടെയാണ് എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ടത്. കുന്നത്തുനാട് പഞ്ചായത്തിലെ മോറക്കാലയിൽ ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങാൻ തീരുമാനമായി. മോറക്കാല ഹയർ സെക്കൻഡറി സ്കൂളിൽ 25 പേർക്കുള്ള പ്രാഥമിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ ഡി.സി.സി തുടങ്ങാൻ തീരുമാനമെടുത്തെങ്കിലും അനന്തമായി നീണ്ടുപോവുകയായിരുന്നു. രോഗികളുടെ എണ്ണം 600 കവിഞ്ഞതോടെ വ്യാപനം ശക്തമായതായി പരാതി ഉയർന്നതോടെ എം.എൽ.എ വിഷയത്തിൽ നേരിട്ടിടപെട്ട് പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. തുടർന്നാണ് അടിയന്തരമായി ഡി.സി.സി തുടങ്ങാൻ തീരുമാനമായത്. ഇവിടെ ആവശ്യംവരുന്ന മുറയ്ക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുന്നതിനും തീരുമാനമായിട്ടുണ്ട്. കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിൽ എം.എൽ.എ കൂടാതെ എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി സി.ബി. ദേവദർശനൻ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് എന്നിവരും പങ്കെടുത്തു.