ആലുവ: കൊവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നയാൾ ആലുവ ജില്ലാ ആശുപത്രിയിൽ ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി. കീഴ്മാട് സ്വദേശി റഫേൽ ആണ് ഒരു മണിക്കൂറോളം രോഗികളെയും ജീവനക്കാരെയും മുൾമുനയിൽ നിറുത്തിയത്.

കൊവിഡ് ബാധയെ തുടർന്നുണ്ടായ മാനസിക പ്രശ്നങ്ങൾ മൂലം വീട്ടിൽ അക്രമാസക്തനായതിനെ തുടർന്ന് റഫേലിനെ പൊലീസ് സഹായത്തോടെ വീട്ടുകാർ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർ പരിശോധിക്കുന്നതിനിടെ ഇറങ്ങി ഓടിയ ഇയാൾ കൊവിഡ് ബാധിതനാണെന്നറിഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും ഓടി മാറി. ഡോക്ടർമാരും വീട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പൊലീസും പി.പി.ഇ കിറ്റണിഞ്ഞ ജീവനക്കാരും ചേർന്ന് കീഴടക്കി തൃശൂർ മെഡിക്കൽ കേളേജിലേക്ക് മാറ്റി.
കൊവിഡ് രണ്ടാം തരംഗത്തിൽ മരണങ്ങൾ വർധിച്ചതോടെ രോഗികൾക്ക് ചികിത്സയോടൊപ്പം കൗൺസലിംഗും നൽകേണ്ട സ്ഥിതിയാണെന്ന് ഡോക്ടർമാർ പറഞ്ഞു.