കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തകരെ കൊവിഡ് ഭടന്മാരായി കണക്കാക്കി സുരക്ഷ ഉറപ്പാക്കണമെന്നും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ സർക്കാർ മാതൃകയാക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് ജോലിചെയ്തിട്ടും മാദ്ധ്യമപ്രവർത്തകരും കൊവിഡിന്റെ പിടിയിൽപ്പെടുകയാണ്. കഴിഞ്ഞ ഏപ്രിലിൽ മാത്രം രാജ്യത്ത് 52 മാദ്ധ്യമ പ്രവർത്തകരാണ് മരണമടഞ്ഞത്. ഈ പട്ടികയിൽ ഒടുവിലത്തേതാണ് ഇന്നലെ പുലർച്ചെ മരണമടഞ്ഞ മാതൃഭൂമി ന്യൂസ് സീനിയർ ചിഫ് റിപ്പോർട്ടർ വിപിൻചന്ദ്.
ഈ സാഹചര്യത്തിൽ വാക്‌സിനേഷൻ നൽകുന്ന കാര്യത്തിലും മാദ്ധ്യമ പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ ആവശ്യപ്പെട്ടു.