കിഴക്കമ്പലം: കൊവിഡ് വ്യാപനത്തിൽ കിഴക്കമ്പലം പഞ്ചായത്തിലെ സ്ഥിതി ആശങ്കാജനകമായി തുടരുമ്പോൾ ഇന്ന് നിയുക്ത എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം നടക്കും. ഇന്നലെ വരെ 800 കൊവിഡ് ബാധിതരുണ്ട്. 80 മരണങ്ങളും. സ്ഥിതി ഇങ്ങനെയാണെങ്കിലും ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങാൻപോലും പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമായി. വീട്ടുകാർക്ക് രോഗം പകരാതിരിക്കാൻ തൊഴുത്തിൽ കഴിയുന്നതിനിടെ ന്യൂമോണിയ ബാധിച്ച് മരിച്ച മലയിടംതുരുത്ത് മാന്താട്ടിൽ സാബുവിന്റെ അമ്മ കാളിക്കുട്ടി, ഭാര്യ സിജ,. സഹോദരൻ ഷാജി എന്നിവർക്ക് കൊവിഡ് പോസിറ്റീവായി. ഇവർ വീട്ടിൽത്തന്നെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഏക മകൻ രണ്ടരവയസുള്ള സായൂജും ഇവർക്കൊപ്പമാണ്. ഒരാഴ്ച മുമ്പാണ് ചൂരക്കോട് വാർഡിൽ ഒരു വീട്ടിലെ മൂന്നു പേർ കൊവിഡ് ബാധിച്ച് മരിച്ചത്. പാറക്കൽ സോമൻ (57), സഹോദരൻ കൃഷ്ണൻകുട്ടി (62), ഇവരുടെ അമ്മ പാറു (85) എന്നിവരാണ് ഒന്നിടവിട്ട ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചത്. രോഗബാധ കലശലായതോടെ മൂവരേയും പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

ആശാവർക്കറുടെ പ്രവർത്തനത്തിൽ വീഴ്ചവന്നതായി നിരവധി പരാതികളുണ്ട്. ഇതന്വേഷിച്ച് നടപടി എടുക്കാൻ നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകി.

കിഴക്കമ്പലം സെന്റ് ജോസഫ് സ്കൂളിൽ സൊമിസിലിയറി കെയർ സെന്റർ പ്രവർത്തന സജ്ജമാക്കുന്നതിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും വൈകാതെ തുറക്കുമെന്നുമാണ് പഞ്ചായത്ത് നൽകുന്ന വിശദീകരണം.