കോലഞ്ചേരി: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ പ്ലാസ്റ്റിക് കാരീബാഗുകൾ മടങ്ങിയെത്തുന്നു. നിരോധനം കർശനമായി നടപ്പാക്കേണ്ട ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൊവിഡ് നിയന്ത്റണ തിരക്കിലായതോടെ ഇക്കാര്യത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നതോടെയാണ് നല്ലരീതിയിൽ നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനം കാറ്റിൽപ്പറന്നത്. ഇപ്പോൾ വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ മിക്കയിടങ്ങളിലും വില്പനക്കാർ സാധനങ്ങൾ നൽകുന്നത് നിരോധിച്ച പ്ലാസ്റ്റിക് കവറുകളിലാണ്. പച്ചക്കറി പലവ്യഞ്ജനക്കടകളിൽ ഉൾപ്പെടെ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ സുലഭം. ചിലയിടങ്ങളിൽ ഭക്ഷണവും പച്ചക്കറികിറ്റ് വിതരണവുംവരെ പ്ലാസ്റ്റിക് കാരി ബാഗുകളിലാണ്.

 പരിശോധനയില്ല, പ്ളാസ്റ്റിക് ബാഗുകൾ സുലഭം

തുടക്കത്തിൽ ഒട്ടേറെ കടകളിൽനിന്ന് ടൺകണക്കിന് പ്ലാസ്റ്റിക് ബാഗുകൾ പിടിച്ചെടുത്തിരുന്നു. കടകളിൽ കൃത്യമായ പരിശോധനയും ഉണ്ടായിരുന്നു. മത്സ്യക്കച്ചവടക്കാർ പഴയരീതിയിൽ തേക്കിലകളും പേപ്പറും മറ്റും മീൻ പൊതിഞ്ഞുനൽകാൻ ഉപയോഗിച്ച് തുടങ്ങിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. അധികാരികൾ കൊവിഡ് നിയന്ത്റണത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചതോടെ കച്ചവടക്കാർ പ്ലാസ്റ്റിക് കാരിബാഗുമായി രംഗത്തെത്തി.

 കർശനനിരോധനം; പക്ഷേ

2020 ജനുവരി ഒന്നുമുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം കർശനമായി നടപ്പായത്. നിരോധിത ഉത്പന്നങ്ങൾ സൂക്ഷിക്കുകയോ നിർമ്മിക്കുകയോ വില്പന നടത്തുകയോ ചെയ്താൽ 10,000രൂപ പിഴഈടാക്കും. ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാംവട്ടം പിടിക്കപ്പെട്ടാൽ 50,000 രൂപയും ഈടാക്കും. അതോടെ തുണിസഞ്ചികൾ ധാരാളം വിപണിയിൽ ഇറങ്ങുകയും ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സർക്കാർ തലത്തിലും തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുപോലെ മീൻ വാങ്ങാൻ ജനങ്ങൾ സ്വന്തമായി തുണി സഞ്ചിയോ പാത്രങ്ങളോ ഒക്കെ കൊണ്ടുവരുന്ന രീതിയും തുടങ്ങിയിരുന്നു. പക്ഷേ അതെല്ലാമിപ്പോൾ ഓർമ്മയാകുകയാണ്.