muthu-pradeep

കൊച്ചി: ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനെ ഒളിവിൽ പോകാനും യുവതിയിൽ നിന്ന് അപഹരിച്ച സ്വർണം വിൽക്കാനും സഹായിച്ച രണ്ടു പേരെ കൂടി ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ ബാബുക്കുട്ടനു പുറമെ നാലു പേർ പിടിയിലായി.

വർക്കല വാരയകോണം പനനിൽക്കുംവിള വീട്ടിൽ പ്രദീപ് (34), വർക്കല അയിരൂർ കണ്ണമ്പ നടയറ കനാൽപുറമ്പോക്ക് ഒലിപ്പുവിള മുത്തുഭവനിൽ സുരേഷ് (44), ഇയാളുടെ മകൻ മുത്തു (22), മുത്തുവിന്റെ സുഹൃത്ത് അയിരൂർ ശ്രീനിലയത്തിൽ അച്ചു (20) എന്നിവരാണ് അറസ്റ്റിലായത്. പ്രദീപും മുത്തുവും വെള്ളിയാഴ്ച പിടിയിലായിരുന്നു.

വർക്കലയിലെ ജുവലറിയിൽ മുത്തുവും അച്ചുവും ചേർന്ന് വിറ്റ രണ്ട് പവനോളം വരുന്ന യുവതിയുടെ മാലയും വളയും ഉരുക്കിയ നിലയിൽ കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ ബാഗ് സുരേഷിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി.

ഒളിവിൽ പോകും മുമ്പ് മാലയും വളയും ബാബുക്കുട്ടൻ പ്രദീപിനെയാണ് ഏൽപ്പിച്ചത്. മുത്തുവും അച്ചുവും ചേർന്ന് ഇവ വിറ്റ് 60,000 രൂപ സുരേഷിനെ ഏൽപ്പിച്ചു. 19,500 രൂപ ബാബുക്കുട്ടനു കൈമാറി. ബാക്കി സുരേഷ് എല്ലാവർക്കും വീതിച്ചു നൽകി. ബാബുക്കുട്ടനും പ്രദീപും വർഷങ്ങളായി അടുപ്പമുള്ളവരും ജയിലിൽ ഒരുമിച്ച് കിടന്നിട്ടുള്ളവരുമാണ്. അതുകൊണ്ടാണ് സംഭവം നടന്ന ശേഷം ഇയാൾ നേരെ വർക്കലയിലേക്ക് പോയത്.

 ബാബുക്കുട്ടനെ നാളെ കസ്റ്റഡിയിൽ വാങ്ങും

മുഖ്യപ്രതി ബാബുക്കുട്ടനെ കസ്റ്റഡിയിൽ കിട്ടാൻ നാളെ റെയിൽവേ പൊലീസ് അപേക്ഷ സമർപ്പിക്കും. തുടർച്ചയായി അപസ്മാരം ഉണ്ടായതിനാൽ ഇയാളുടെ തെളിവെടുപ്പ് പൂർത്തിയായിരുന്നില്ല. കസ്റ്റഡിക്കാലാവധി അവസാനിക്കുകയും ചെയ്തു. നാളെ കസ്റ്റഡിയിൽ ലഭിച്ചാൽ നാളെത്തന്നെ സംഭവം നടന്ന മുളന്തുരുത്തിയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പാെലീസ് പദ്ധതി. ഏപ്രിൽ 28ന് രാവിലെയാണ് ഗുരുവായൂർ - പുനലൂർ ട്രെയിനിലെ ആളൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ വച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ ഉൗരിവാങ്ങിയത്. പിടിവലിക്കിടെ യുവതിക്ക് ട്രെയിനിൽ നിന്ന് വീണ് സാരമായി പരിക്കേറ്റു. ഒളിവിൽ പോയ ബാബുക്കുട്ടനെ മേയ് നാലിന് ചിറ്റാറിലെ വനമേഖലയിൽ നിന്ന് അറസ്റ്റ് ചെയ്തു. യുവതി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.