covid-

കൊച്ചി: കൊവിഡ് മൂലം മാനസിക പിരിമുറുക്കവും ഉറക്കമില്ലായ്മയും അനുഭവിക്കുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നു. നിരീക്ഷണത്തിലുള്ളവരും കൊവിഡ് ബാധിതർക്കുമായി സംസ്ഥാന സർക്കാർ നടത്തുന്ന 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' പദ്ധതിയിലെ പരിശോധനയിലാണ് കണ്ടെത്തൽ. സംസ്ഥാനത്താകെ 26,61,298 പേർക്ക് ഇവർ തുണയായി.
എറണാകുളം ജില്ലക്കാരാണ് പദ്ധതിയെ കൂടുതലായി ആശ്രയിച്ചത്. 3,32,170 പേർ. ഇവരിൽ 18,960 പേർക്ക് കൗൺസലിംഗ് വേണ്ടിവന്നു. 24 പേർക്ക് മരുന്നു നൽകിയുള്ള ചികിത്സ ആരംഭിച്ചു.

 ആശങ്കകളേറെ
പകർച്ചവ്യാധി ഭയം, തൊഴിലില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങി കൊവിഡുകാലത്ത് ജനങ്ങളുടെ പ്രശ്നങ്ങൾ നിരവധിയാണ്. കടുത്ത നിരാശയിലേക്കും ഉത്കണ്ഠയ്ക്കും വഴിയൊരുക്കുന്നുണ്ട്. കൊവിഡ് മുക്തരായവരുടെ മാനസിക ബുദ്ധിമുട്ടുകളും നിസാരമല്ല.

 ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പദ്ധതി

കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ലിസ്റ്റ് ഓരോ ജില്ലയിലേയും ടീമുകൾക്ക് കൈമാറും. ഓരോരുത്തരെയും കൗൺസലർമാർ നേരിട്ടു വിളിക്കും. മാനസികമായ ബുദ്ധിമുട്ടുകളോ ആവശ്യങ്ങളോ ചോദിച്ചറിയും. മാനസിക പിന്തുണ വേണ്ടിവന്നാൽ രണ്ടാമത്തെ കോളിൽ സൈക്യാട്രിസ്റ്റ് നേരിട്ട് സംസാരിച്ച് പരിഹാരം നിർദേശിക്കും. മരുന്നുകൾ പി.എച്ച്.സി വഴി എത്തിക്കും. രോഗവിമുക്തരായവരെ 20 ദിവസങ്ങൾക്ക് ശേഷം വീണ്ടും വിളിക്കും. മാനസികരോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, വയോജനങ്ങൾ തുടങ്ങിയവരെയും പദ്ധതി വഴി അങ്ങോട്ടു ബന്ധപ്പെടുന്നുണ്ട്.

 റിപ്പോർട്ട് ചെയ്ത് കേസുകൾ

മാനസിക പിരിമുറുക്കം 3415
ഉത്കണ്ഠ 689
വിഷാദം 25
ഉറക്കമില്ലായ്മ 981
അപമാന പ്രശ്‌നങ്ങൾ (രോഗം വന്നത് മൂലം) 696
മാനസിക പ്രശ്‌നങ്ങൾ 18