കൊച്ചി: കൊവിഡ് വ്യാപനം നേരിടുന്നതിനായി കൊച്ചി നഗരസഭയിൽ ആരംഭിക്കുന്ന 100 ഓക്‌സിജൻ കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം പൂർത്തിയാകുന്നു.
കോർപ്പറേഷനും ജില്ലാ ഭരണകൂടവും ദേശീയ നഗരാരോഗ്യദൗത്യവും ചേർന്നാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു നഗരസഭ ഓക്‌സിജൻ ബെഡുകളുള്ള ആശുപത്രി സജ്ജീകരിക്കുന്നത്. കൊച്ചിൻ പോർട്ട് ട്രസ്റ്റുമായി സഹകരിച്ച് പോർട്ടിന്റെ ഉടമസ്ഥതയിൽ വില്ലിംഗ്ടൺ ഐലൻറിലുള്ള സാമുദ്രിക ഹാളിലാണ് ആശുപത്രി. ഓക്‌സിജൻ സൗകര്യം ഒരുക്കുന്നതിനുള്ള പ്ലാന്റ്, പാനൽ വർക്കുകൾ അവസാനഘട്ടത്തിലാണ്. ഓക്‌സിജൻ ലഭ്യമാക്കുന്ന മുറയ്ക്ക് ആശുപത്രി പ്രവർത്തമാരംഭിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.