മൂവാറ്റുപുഴ: നാളിതുവരെ സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും മൂവാറ്റുപുഴയിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ അവസാനഘട്ട പണികൾ ഇപ്പോഴും തുടങ്ങിയിടത്തു തന്നെ!. മൂവാറ്റുപുഴ വികസന ഭൂപടത്തിലെ പ്രധാന പദ്ധതിയായ ബസ് സ്റ്റാൻഡിന്റെ പണിയാണ് എങ്ങുമെത്താതെ ഇഴയുന്നത്. ദിനംപ്രതി 100 കണക്കിന് ദീർഘദൂര ബസുകൾ ഉൾപ്പെടെ ഈ സ്റ്റാൻഡിൽ വന്നു പോകുന്നുണ്ട്. ഉദ്യോഗസ്ഥ വിഭാഗത്തിന്റെ അലംഭാവമാണ് പണി വൈകിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
2011ന് ശേഷം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കന്റെ സമയത്താണ് കെ.എസ്.ആർ.ടി.സിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണം തുടങ്ങിയത്. അതിനായി 40 ലക്ഷം രൂപ അനുവദിച്ചു. പി.ടി തോമസ് എം.പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ചാൾസ് ഡൈറ്റ്സ് എം.പിയുടെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിരുന്നു. സർക്കാരിൽ നിന്ന് ഗ്യാരേജ് പണിക്കായി 1 കോടി രൂപയും കിട്ടിയതാണ്. കൂടാതെ അഞ്ചരക്കോടി രൂപക്കാണ് കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സ് ടെണ്ടർ ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള പണികളിൽ 75 ശതമാനമേ പൂർത്തീകരിച്ചിട്ടുള്ളൂ. സ്റ്റാൻഡിന്റെ യാർഡ് നിർമ്മാണം, മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കൽ, ഫയർ വർക്കുകൾ എന്നിങ്ങനെയുള്ളതെല്ലാം പൂർത്തീകരിച്ചു. പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മാണത്തിന് മുൻ എം.എൽ.എ വികസന ഫണ്ടിൽ നിന്ന് 1.52 കോടി രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. ഇത്രയും കാര്യങ്ങൾ നിറവേറ്റി കഴിഞ്ഞതിനാൽ എത്രയും വേഗം മറ്റുകാര്യങ്ങളും ഏകോപിപ്പിച്ച് മൂവാറ്റുപുഴയുടെ മുഖമായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരിച്ചു കാണണമെന്നാണ് പ്രദേശവാസികളുടെ ആഗ്രഹം.
" നഗരത്തിന്റെ സമഗ്ര വികസനത്തിലൂന്നിയുള്ള പ്രവർത്തനം തന്നെയാണ് പ്രധാന ഉദ്ദേശം. മുൻ എം.എൽ.എയുടെ കാലത്ത് തന്നെ പണി നടന്നു കൊണ്ടിരുന്ന ബസ് സ്റ്റാൻഡ് നിർമ്മാണത്തിനു ഏൽപ്പിച്ച കരാറുകാരന് തക്ക സമയത്ത് തുക കിട്ടാത്തതു കൊണ്ട് പണി നിർത്തിവെച്ചു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതിയ കരാറുകാരനെ കണ്ടെത്തി പണികൾ പുന:സ്ഥാപിക്കുകയെന്നതാണ് അടുത്ത ഘട്ടം"
മാത്യു കുഴൽ നാടൻ
എം.എൽ.എ , മൂവാറ്റുപുഴ