കൊച്ചി : ദുരന്തനിവാരണ നിയമ പ്രകാരം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത 3 ടാങ്കർ ലോറികളിൽ ഒന്ന് ജാർഖണ്ഡിൽ നിന്ന് ദ്രവീകൃത ഓക്സിജനുമായി കൊച്ചിയിൽ തിരിച്ചെത്തി. ജാർഖണ്ഡിലെ ബേൺപൂരിലുള്ള ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നുമാണ് ടാങ്കർ നിറച്ചത്.
കോയമ്പത്തൂരിൽ നിന്ന് വിമാനമാർഗം ടാങ്കറുകൾ ബേൺപൂരിൽ എത്തിക്കുകയായിരുന്നു.
17 ന് പുലർച്ചെ 2 ന് പുറപ്പെട്ട ടാങ്കർ കൊച്ചിൻ ഷിപ്പിയാർഡിന്റെ കൊച്ചിൻ എയർ പ്രൊഡക്‌ട്സിൽ ഇന്നലെ രാവിലെ 7.30 ന് എത്തി. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ 2400 ഓളം കിലോമീറ്റർ ലോറി സഞ്ചരിച്ചു. ഇതിനിടെ ആന്ധ്രയിലെ ശ്രീകാകുളത്തു വച്ചു വാഹനം കേടായെങ്കിലും ടാറ്റാ ഡീലർഷിപ് മുഖേന തകരാറുകൾ പരിഹരിച്ച് 8 മണിക്കൂറിനകം യാത്ര പുനരാരംഭിച്ചു.
പ്രത്യേക പരിശീലനം ലഭിച്ച 3 കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും, ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടറുമാണ് ടാങ്കറുകളുമായി ജാർഖണ്ഡിലേക്ക് പോയത്.
14 നു നെടുമ്പാശേരിയിൽ നിന്നും വിമാന മാർഗം കൊണ്ടുപോകാൻ തീരുമാനിച്ച ടാങ്കറുകൾ പ്രതികൂല കാലാവസ്ഥമൂലം 15 ന് രാവിലെ വായുസേനയുടെ കോയമ്പത്തൂർ എയർപോർട്ടിൽ നിന്ന് കയറ്റിവിടുകയായിരുന്നു.
കഴിഞ്ഞ 8 നാണ് ദുരന്തനിവാരണ നിയമപ്രകാരം കൊച്ചിയിലെ സ്വകാര്യ ഏജൻസിയിൽ നിന്ന് 3 ടാങ്കറുകൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.