കൊച്ചി: ജില്ലയിലെ വസ്ത്രം, സ്വർണം വ്യാപാര സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി നൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കടകളിൽ സന്ദർശകരെ അനുവദിക്കില്ല. വീഡിയോ കോൾ പോലുള്ള ഓൺ ലൈൻ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം. ഇവ സ്ഥാപനങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം. ട്രിപ്പിൾ ലോക്ക്ഡൗൺ തീരുന്നതുവരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തനാനുമതി. സംസ്ഥാന സർക്കാർ ഇത്തരം സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും പ്രവർത്തനാനുമതി നൽകിയെങ്കിലും ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളിലായി പരിമിതപ്പെടുത്തിയത്. ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം.
മത്സ്യതൊഴിലാളികൾക്ക് കിറ്റ്
വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും സൗജന്യ കിറ്റുകൾ വിതരണം ചെയ്യാൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഫിഷറീസ് അധികൃതർക്ക് നിർദ്ദേശം നൽകി. ചെല്ലാനത്ത് കിറ്റുകൾ ഉടൻ വിതരണം ചെയ്യും. മത്സ്യഭവനുകൾ മുഖേനയാണ് കിറ്റ് വിതരണം. കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ മൊബൈൽ സംഘങ്ങളെ ഉൾപ്പെടുത്തി പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചെല്ലാനത്ത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.