കൊച്ചി: ചെല്ലാനം മുതൽ ഫോർട്ടു കൊച്ചി വരെയുള്ള കടൽ തീരത്തിന്റെ സംരക്ഷണത്തിനു നടപടി വേണമെന്നാവശ്യപ്പെട്ട് കെയർ ചെല്ലാനം എന്ന സംഘടനയുടെ പ്രവർത്തകരായ ടി.എ. ഡാൽഫിൻ, ജോർജ് ബാബു കാളിപ്പറമ്പിൽ എന്നിവർ നൽകിയ ഹർജി ഹൈക്കോടതി സമാന ഹർജിക്കൊപ്പം പിന്നീടു പരിഗണിക്കാൻ മാറ്റി. ഹർജിയിൽ നേരത്തെ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയുമായി ബന്ധപ്പെട്ട രേഖകൾ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തു നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു. ചെല്ലാനം - ഫോർട്ടു കൊച്ചി മേഖലയിൽ കടൽഭിത്തി നിർമ്മാണം നിലച്ചിട്ട് 15 വർഷമായെന്നും കടലാക്രമണം ചെറുക്കാൻ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. 2018 ൽ ജിയോ ട്യൂബിനും 2020 ൽ കരിങ്കൽ ഭിത്തിക്കുമായി സർക്കാർ 26 കോടി രൂപ അനുവദിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിക്കാർ ആരോപിക്കുന്നു. ഇൗ തീരമേഖലയെ സംരക്ഷിക്കാൻ സമഗ്രമായ പദ്ധതി വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.