swami-charles-chaithanya

കൊച്ചി:വർക്കല നാരായണ ഗുരുകുലത്തിന്റെ ചെന്നൈ ചിന്താദ്രിപേട്ട് ആശ്രമം അദ്ധ്യക്ഷനും ഗുരു നിത്യചൈതന്യ യതിയുടെ ആദ്യകാല ശിഷ്യരിൽ ഒരാളുമായ സ്വാമി ചാൾസ് ചൈതന്യ (70) സമാധിയായി. കാലടി മലയാറ്റൂർ മധുരിമ ജംഗ്ഷന് സമീപം പെരിയാറിന്റെ തീരത്തെ സ്വാമിയുടെ വിശ്രമകേന്ദ്രമായ വിശ്വശാന്തി മന്ദിരത്തിലായിരുന്നു അന്ത്യം.

സ്വാമിയെ രണ്ടുദിവസമായി പുറത്തുകാണാത്തതിനാൽ അയൽക്കാർ തിരക്കി ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച സമീപത്തെ കടയിൽനിന്ന് പച്ചക്കറി വാങ്ങി മടങ്ങിയതാണ് അദ്ദേഹം. ലോക്ക്ഡൗൺ ആയിരുന്നതിനാൽ സന്ദർശകരാരും എത്തിയിരുന്നില്ല. സ്വാമി ഇവിടെ പതിവായി താമസിക്കാത്തതിനാൽ സമീപവാസികളും ശ്രദ്ധിച്ചില്ല.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ പോസ്റ്റ് മോർട്ടത്തിനു ശേഷം വൈകിട്ട് വിശ്വശാന്തി മന്ദിര വളപ്പിൽ സംസ്കരിച്ചു. കൊവിഡ് നെഗറ്റീവ് ആയിരുന്നു

മലയാറ്റൂർ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ സ്വാമി ശിവദാസ്, പെരുമ്പാവൂർ മംഗലഭാരതി ആശ്രമം അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി ത്യാഗീശ്വരി തുടങ്ങിയവർ പങ്കെടുത്തു.

 സിനിമാ മോഹം വിട്ട് ഗുരുദർശനത്തിൽ

സിനിമാ മോഹവുമായി ചെറുപ്പത്തിൽ മദ്രാസിൽ ചേക്കേറിയ ആലുവ അമ്പാട്ടുകാവ് കരുവേലിൽ പൈലി ജോസഫിന്റെയും ലില്ലിയുടെയും മകനായ ചാർളി ജോസഫാണ് ഗുരുദേവ ദർശനങ്ങളിൽ ആകൃഷ്ടനായി സ്വാമി ചാൾസ് ചൈതന്യയായത്. ഗുരു നിത്യചൈതന്യ യതി ആണ് സ്വാധീനിച്ചത്.

ആലുവയിൽ അദ്വൈതാശ്രമത്തിൽ വച്ചാണ് ഗുരുവിനെ പരിചയപ്പെടുന്നത്. തുടർന്ന് യതിയുടെ ശിഷ്യനായി. ഉൗട്ടിയിലെയും വർക്കലയിലെയും നാരായണ ഗുരുകുലങ്ങളിൽ ഗുരുവിനെ പതിവായി സന്ദർശിക്കുമായിരുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയശേഷം ആലുവയിൽ ബിസിനസ് തുടങ്ങി. സിനിമാമോഹവുമായി 1977ൽ ചെന്നൈയിലെത്തി. സിനിമാമോഹം സഫലമാകാതെ അലയുന്നതിനിടെയാണ് ചിന്താദ്രിപേട്ടിൽ നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിൽ 1979ൽ എത്തുന്നത്. അവിടെയായി താമസം. ആശ്രമാദ്ധ്യക്ഷൻ സ്വാമി ഗോപിദാസായിരുന്നു. അദ്ദേഹം വർക്കലയിലേക്ക് മടങ്ങിയപ്പോൾ ആശ്രമത്തിന്റെ ചുമതല ജോസഫിനായി. പിന്നാലെ സന്യാസം സ്വീകരിച്ച് സ്വാമി ചാൾസ് ചൈതന്യയായി. 41 വർഷമായി ആശ്രമ അദ്ധ്യക്ഷനായിരുന്നു.

നടരാജഗുരു രൂപം നൽകിയ ഗുരുദേവ ചിന്താധാര പ്രചരിപ്പിക്കാൻ ജീവിതം സമർപ്പിച്ചു. അമേരിക്കയിലും യൂറോപ്പിലും ആത്മീയപ്രഭാഷണങ്ങളും യോഗാക്ളാസുകളും നടത്തിയിട്ടുണ്ട്. നൂറുകണക്കിന് വിദേശ ശിഷ്യരുണ്ട്. മലയാളം, ഇംഗ്ളീഷ്, തമിഴ് ഭാഷകളിൽ പ്രഭാഷകനായിരുന്നു. വർക്കല ഗുരുകുല കൺവെൻഷനുകളിലെ സെമിനാറുകളിൽ മോഡറേറ്ററാവുമായിരുന്നു.

യോഗ ക്ളാസുകളിലെ വരുമാനം ചിന്താദ്രിപേട്ടിലെ ചേരിവാസികൾക്ക് വേണ്ടിയാണ് വിനിയോഗിച്ചിരുന്നത്. 'രതിയും മുക്തിയും മതങ്ങളും മഠങ്ങളും', 'മെഡിറ്റേഷൻസ് വിത്ത് ദ മാസ്റ്റർ' തുടങ്ങിയ ഏതാനും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'തീരം തേടുന്ന തിര" എന്ന സിനിമയിൽ അഭിനയിച്ചു. നല്ല ഗായകനുമായിരുന്നു.