കാലടി: പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽ നിന്ന് മോഷണം പോയ ലോറികൾ തെങ്കാശിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പേയിംഗ് പാർക്കിംഗ് മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ലോറിയും പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ വർക്ക് ഷാപ്പിൽ പണി കഴിഞ്ഞ് നിർത്തിയിരുന്ന ലോറിയുമാണ് കളവുപോയത്.
മൈസൂരിൽ നിന്നും മൈദയുമായി മട്ടാഞ്ചേരിയിലേക്കു വന്ന വാഹനം റിട്ടേൺ ലോഡിനു വേണ്ടിയാണ് കാലടിയിലെത്തിയത്. പനിയായി ഡ്രൈവർ വീട്ടിലേക്കു പോയപ്പോഴാണ് മോഷണം നടന്നത്.
വണ്ടികൾ മോഷണം പോയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് വാഹനം ചെങ്കോട്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ വിജനമായ പ്രദേശത്ത് ആളില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ, സിവിൽ പൊലിസ് ഉദ്യോഗസ്ഥരായ സാബു, ഷിജോ പോൾ, പ്രജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.