കൊച്ചി: കടൽക്ഷോഭം നാശംവിതച്ച ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ഊർജ്ജിതമാക്കി. പരിസര ശുചീകരണത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയൊരുക്കുന്ന സമഗ്ര പരിപാടികൾ ചെല്ലാനത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. ശുദ്ധമായ കുടിവെള്ളവും ഭക്ഷണകിറ്റുകളും ജനങ്ങൾക്ക് കൈമാറും.

കൂടുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കളക്ടർ എസ്.സുഹാസിന്റെയും നിയുക്ത എം.എൽ.എ കെ.ജെ. മാക്‌സിയുടെയും നേതൃത്വത്തിൽ യോഗം ചേർന്നു. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഡ്രൈവ് നടത്തും. ആരോഗ്യ പ്രവർത്തകർ ചെല്ലാനത്തെ ഓരോ വീടുകളും സന്ദർശിച്ച് കൊവിഡിനെ കൂടാതെ മറ്റ് പകർച്ചാവ്യാധികളെയും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കും. എലിപ്പനി പോലുള്ള രോഗങ്ങൾ പടരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കും. എന്തെങ്കിലും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകും. 15000 ത്തോളം വീടുകളാണ് ചെല്ലാനം ഗ്രാമ പഞ്ചായത്തിലുള്ളത്. ആശ വർക്കർമാർ ഉൾപ്പടെയുള്ളവരെ ഉൾപ്പെടുത്തി മെഡിക്കൽ ഡ്രൈവ് പൂർത്തിയാക്കുമെന്ന് കളക്ടർ അറിയിച്ചു.

 4 ദിവസത്തിനകം പ്രദേശത്തെ മാലിന്യങ്ങൾ നീക്കം ചെയ്യും

 പൊതു ഇടങ്ങളും കൂടാതെ വീടുകളും വൃത്തിയാക്കും.

 കൊച്ചി കോർപറേഷൻ ഒരു ടൺ ബ്ലീച്ചിംഗ് പൗഡർ നൽകും.

 ടോയ്‌ലെറ്റ് വൃത്തിയാക്കുന്നതിനായി കോർപറേഷന്റെ വാഹനങ്ങൾ ഉപയോഗിക്കും.

 കുടിവെള്ളം വാട്ടർ ടാങ്കറുകളിൽ എത്തിക്കും.

 മത്സ്യതൊഴിലാളികൾക്ക് 5000 ഭക്ഷ്യധാന്യ കിറ്റുകൾ