കൊച്ചി: ജില്ലയിൽ കൊവിഡ് പ്രതിരോധസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിലക്കയറ്റം തടയുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
കൊവിഡിന്റെ മൂന്നാം വ്യാപനത്തെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കുമെന്ന് കളക്ടർ എസ്. സുഹാസ് പറഞ്ഞു. പരീക്ഷാ ജോലികൾക്കായി നിയോഗിക്കപ്പെട്ട അദ്ധ്യാപകർ ആന്റിജൻ പരിശോധനക്ക് വിധേയരായാൽ മതിയെന്നും തീരുമാനിച്ചു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടുതൽ കൊവിഡ് ആശുപതികൾ സജ്ജമാക്കി ജില്ലയിലെ പ്രധാന ആശുപത്രികളെ കൊവിഡ് മുക്ത ആശുപത്രികളാക്കും. അമ്പലമുഗളിലെ താത്കാലിക കൊവിഡ് ആശുപത്രിയിൽ 400 ഓക്‌സിജൻ കിടക്കകൾ കൂടി പ്രവർത്തനസജ്ജമായതായി കളക്ടർ അറിയിച്ചു.
മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മേയർ അഡ്വ.എം.അനിൽകുമാർ, പൊലീസ്, ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.