കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും പെൺകരുത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് കുടുംബശ്രീ ജനകീയഹോട്ടൽ ശൃംഖല സംസ്ഥാനമാകെ പടർന്നുപന്തലിക്കുന്നു. 2020-21 സാമ്പത്തിക വർഷം 1000 ജനകീയ ഹോട്ടലുകളാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും മാർച്ച് 31ന് മുമ്പ് 1007 ൽ എത്തിയ സംരംഭം ഇപ്പോൾ 1066 ഉം കടന്ന് മുന്നേറുകയാണ്.

ഈ ലോക്ക്ഡൗൺ കാലത്തും 20 രൂപ നിരക്കിൽ ശരാശരി 80,000 പൊതിച്ചോറാണ് ജനകീയ ഹോട്ടലുകളിൽ നിന്ന് പ്രതിദിനം വിതരണം ചെയ്യുന്നത്. പുറമേ, കൊവിഡ് സ്ഥിരീകരിച്ചും നിരീക്ഷണത്തിലുമായി വീടുകളിൽ കഴിയുന്ന പതിനായിരങ്ങൾക്ക് പാഴ്സലും എത്തിക്കുന്നുണ്ട്. 4000-ാളം കുടുംബങ്ങളുടെ സ്ഥിരം വരുമാനമാർഗമാണിത്. ഓരോ യൂണിറ്റിലും മൂന്നു മുതൽ 10 വരെ സ്ത്രീകളാണ് ജോലിക്കാർ. മേയ് 23 വരെയുള്ള കണക്കനുസരിച്ച് ജനകീയ ഹോട്ടലുകളിൽ 886 എണ്ണം ഗ്രാമങ്ങളിലും 180 എണ്ണം നഗരപ്രദേശങ്ങളിലുമാണ്.

 സഹായം പലവിധം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹോട്ടലുകൾ ആരംഭിക്കുന്നത്. കെട്ടിടം, ഫർണിച്ചർ, വൈദ്യുതി, വെള്ളം തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകും. പ്രത്യേക പെർമിറ്റിന്റെ അടിസ്ഥാനത്തിൽ സിവിൽസപ്ലൈസ് വകുപ്പിൽ നിന്ന് സബ്സിഡി നിരക്കിൽ അരിയും നൽകും.

 10 രൂപ സബ്സിഡി

ജനകീയ ഹോട്ടലുകളിൽ നിന്ന് 20 രൂപനിരക്കിൽ നൽകുന്ന ഓരോ പൊതിച്ചോറിനും 10 രൂപവീതം കുടുംബശ്രീയിൽ നിന്ന് സംരംഭകർക്ക് സബ്സിഡി ലഭിക്കും.

 3,968 തൊഴിലാളികൾ

കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഈ പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു.

എൻ.എച്ച്.ജി അംഗങ്ങളുടെയും സംരംഭകരുടെയും കാര്യക്ഷമതയാണ് ജനകീയ ഹോട്ടൽ ഇത്രമേൽ വിജയകരമാക്കിയത്.

- അഖില ദേവി, പ്രോഗ്രാം മാനേജർ, കുടുംബശ്രീ മിഷൻ.