കൊച്ചി: ഉയർന്ന കൊവിഡ് നിരക്കുള്ള ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറ്റി യോഗം തീരുമാനിച്ചു.
ഫിഷിംഗ് ഹാർബറുകളുടെ പ്രവർത്തനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് ഉറപ്പാക്കും. അല്ലാത്ത പക്ഷം ഹാർബർ അടയ്‌ക്കേണ്ട സ്ഥിതി ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. മുനമ്പം ഹാർബറിലെ തൊഴിലാളികൾക്ക് കൊവിഡ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കും. തൊഴിലാളികൾക്ക് ആന്റിജൻ പരിശോധന നിർബന്ധമാക്കും. ഫിഷറീസ്, ആരോഗ്യം, പൊലീസ് വകുപ്പുകൾ സംയുക്തമായി ഹാർബറുകൾക്കായുള്ള വിശദമായ മാർഗരേഖ തയ്യാറാക്കും.
അമ്പലമുഗളിലെ താത്കാലിക ഗവ. കൊവിഡ് ആശുപത്രിയിൽ കൂടുതൽ ഓക്‌സിജൻ കിടക്കകൾ പ്രവർത്തന സജ്ജമാകുന്നതോടെ മറ്റ് ജില്ലകളിൽ നിന്നുള്ള രോഗികൾക്കും ഇവിടെ ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ആശുപത്രിയിലെ വർദ്ധിപ്പിച്ച സൗകര്യങ്ങളുടെ ഫയർ ഓഡിറ്റ് ഇന്ന് പൂർത്തിയാകും.
ചെല്ലാനത്ത് കടൽ ഭിത്തിയായി ഉപയോഗിക്കുന്നതിന് കൊച്ചി തുറമുഖത്ത് നിന്നുള്ള സിമന്റ് ചാക്കുകൾ എത്തിക്കുന്നതിനും യോഗത്തിൽ നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മേയർ അഡ്വ.എം. അനിൽ കുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.