lorry

ആലുവ: നഗരസഭയുടെ കാന നിർമ്മാണത്തിന്റെ അവശിഷ്ടങ്ങൾ പാടശേഖരത്തോട് ചേർന്ന് തള്ളാനെത്തിയ നഗരസഭയുടെ മിനി ലോറി എടയപ്പുറം ടൗൺഷിപ്പ് റോഡിൽ മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ ആർക്കും പരിക്കില്ല.

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. നേതാജി റോഡിലും മറ്റും അടുത്ത കാലത്ത് കാന നവീകരിച്ചതിനെ തുടർന്നും പൊലീസ് ഓഫീസ് ക്വാർട്ടേഴ്സിന്റെ അതിർത്തിയിൽ സുരക്ഷാമതിൽ കെട്ടിയതിനെ തുടർന്നും വഴിയരികിൽ അവശേഷിച്ച മണ്ണും ചെളിയുമാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് അതിർത്തിയോട് ചേർന്നുള്ള സ്ഥലത്ത് തള്ളാൻ എത്തിച്ചത്. ലോറിയിലുണ്ടായിരുന്ന ക്ളീനർ പുറത്തിറങ്ങി സൈഡ് പറഞ്ഞ് കൊടുക്കുന്നതിനിടെ കുഴിയിൽ ചാടിയതിനെ തുടർന്ന് ലോറി മറിയുകയായിരുന്നു. മാലിന്യം തള്ളാനെത്തിയ ലോറി മറിഞ്ഞെത്ത സന്ദേശം കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ലഭിച്ചതിനെ തുടർന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്നേഹ മോഹനൻ ഉൾപ്പെടെ സ്ഥലത്തെത്തി. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് നിയമനടപടി സ്വീകരിക്കുമെന്നറിയിച്ചാണ് മടങ്ങിയത്. അതേസമയം, മാലിന്യമല്ലെന്നും മണ്ണ് സ്ഥലം ഉടമയുടെ അനുമതിയോടെ നിക്ഷേപിക്കാനാണ് ശ്രമിച്ചതെന്നുമാണ് നഗരസഭയുടെ വിശദീകരണം. നഗരസഭ കൗൺസിലർമാരായ ജെയ്സൺ മേലേത്ത്, പ്രീത രവി എന്നിവരും സ്ഥലത്തെത്തി.