കൊച്ചി: കിൽത്താൻ ദ്വീപിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നുവെന്ന് പ്രസ്താവിച്ചതിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ്
കളക്ടറുടെ കോലംകത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഗൂഢാലോചന, കുറ്റകരമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. കിൽത്താൻ എക്സിക്യുട്ടീവ് മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. പ്രതികളെ കിൽത്താനിലെ മൾട്ടി പർപ്പസ് ഹാളിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയോടെ കവരത്തിയിൽ നിന്നെത്തിയ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ യുവാക്കളെ ചോദ്യംചെയ്തു. ഡിവൈ.എസ്.പി ഹെലികോപ്റ്ററിലാണ് കിൽത്താനിലെത്തിയത്. പ്രതികളുടെ പേരിൽ രാജ്യദ്രോഹത്തിന് കേസ് എടുക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. രാജ്യദ്രോഹകേസ് എടുക്കുന്നതിനെതിരെ യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ നിരാഹാരസമരം നടത്തിയിരുന്നു.
കിൽത്താൻ ദ്വീപിലെ റഹ്മത്തുള്ള (38), യാസർ അറാഫത്ത് (35), സിക്കന്തർ ഹുസൈൻ (35), അഹമ്മദ്.പി (56), മുഹമ്മദ് റാസി (50), ഹസൻകോയ (45), ഇദിരീസ് (32), ജമീൽ (28), മുഹമ്മദ് ഷഫീഖ് (25), സാലിഹ്.പി.(43), മുഹമ്മദ് സിയാദ് (28), ഫസലൂർ റഹ്മാൻ (25) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.