ഇടുക്കി:കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്നു മുതൽ ഒമ്പതാം തിയതി വരെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. ദീർഘദൂര സർവീസുകൾ ഒഴികെയുള്ള ബസ് സർവീസുകൾ നിർത്തിവയ്ക്കണം.
സംസ്ഥാന കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവർക്ക് പ്രവർത്തിക്കാം. റവന്യു, ദുരന്തനിവാരണ വിഭാഗം, സിവിൽ സപ്ലൈസ്, ട്രാൻസ്‌പോർട്ട്, മൃഗസംരക്ഷണം, ഫയർ ആന്റ് റെസ്‌ക്യു, വ്യവസായം, വനം, തൊഴിൽ, സാമൂഹിക നീതി, ഫാക്ടറീസ് ആന്റ് ബോയിലറീസ്, വാട്ടർ അതോറിറ്റി തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ സ്ഥാപനങ്ങൾ അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖ യാത്രാവേളയിൽ കരുതണം.വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. ഇവ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. എന്നാൽ ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.എല്ലാതരത്തിലുമുള്ള സിനിമ സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.കൃഷി, തോട്ടം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ തൊഴിൽപരമായ പ്രവർത്തനങ്ങൾ തുടരാം.
ഓക്‌സിജൻ വിതരണവും അതിന്റെ സാങ്കേതിക വിഭാഗത്തെയും സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണം.ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ അനുവദിക്കും. ഇതിൽ യാത്ര ചെയ്യുന്നതും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. യാത്രാ രേഖകൾ ഉണ്ടായിരിക്കണം.
അവശ്യ വിഭാഗത്തിൽ അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം മതി.
ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം, ഇന്റർനെറ്റ് സേവന ദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി യൂണിറ്റുകൾ എന്നിവ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം ആളുകൾ മതി. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കി നൽകണം. ആശുപത്രി ഫാർമസികൾ, പത്രമാധ്യമങ്ങൾ, ഭക്ഷണം, ബേക്കറികൾ, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ,പാലുത്പ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി മത്സ്യ വിപണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ എന്നിവയ്ക്ക് മാത്രം പ്രവർത്തിക്കാം. റേഷൻ കടയ്ക്ക് തുറന്നു പ്രവർത്തിക്കാം.
കൊവിഡ് വാക്‌സിൻ എടുക്കുന്നതിനുള്ള യാത്ര അനുവദിക്കും. ബന്ധപ്പെട്ട രേഖകൾ കരുതിയിരിക്കണം.
വാഹനങ്ങളുടെ അറ്റകുറ്റപണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
ആളുകൾ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി ആകാം.
എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ഉപയോഗിക്കണം.
രാത്രി ഒമ്പത് മണിക്കു് കടകൾ അടയ്ക്കണം. റസ്റ്ററന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്‌സൽ മാത്രമേ അനുവദിക്കു. ഇത്തരം കടകളും രാത്രി ഒമ്പതിന് അടയ്ക്കണം. ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങൾക്കായി പ്രവർത്തിക്കും. ബാങ്കുകൾക്ക് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും.