തൊടുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ സജ്ജീകരിച്ച കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ന്റെ ഉദ്ഘാടനം ചെയർമാൻ സനീഷ് ജോർജ്ജ് നിർവഹിച്ചു. തൊടുപുഴയിൽ പ്രവർത്തനമാരംഭിക്കുന്ന രണ്ടാമത്തെ കോവിഡ് ചികിത്സാ കേന്ദ്രമാണിത്. പുരുഷന്മാർക്കായി മുപ്പത്തിയഞ്ചും, സ്ത്രീകൾക്കായി മുപ്പതും ബെഡ്ഡുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുളളത്. ആരോഗ്യകാര്യ ഉപസമിതി ചെയർമാൻ എം.എ.കരിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ നിധി മനോജ്, മുൻ കൗൺസിലർ കെ.കെ.ഷിംനാസ്, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, ഡോ.രജിത്, ഡോ.ദിലീപ് തോംസൺ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ്രാജ് തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സിഎസ്എൽറ്റിസിയിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് തൊടുപുഴ നഗരസഭയാണ്.
പ്രവേശനം കാറ്റഗറി
'ബി"യിൽപ്പെട്ടവർക്ക്
കാറ്റഗറി ബി യിൽ ഉൾപ്പെട്ട കോവിഡ് രോഗികളെയാണ് സി.എസ്.എൽ.റ്റി.സി. യിൽ പ്രവേശിപ്പിക്കുക. പനി, കടുത്ത തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങൾ കൂടാതെ ജലദോഷ ലക്ഷണങ്ങളുള്ള 60 കഴിഞ്ഞവർ, ദീർഘകാല കരൾ, വൃക്ക, ശ്വാസകോശ രോഗങ്ങളുള്ളവർ, ഹൃദ്രോഗികൾ, പ്രമേഹമുള്ളവർ, അർബുദ രോഗികൾ, ഗർഭിണികൾ, എച്ച്‌ഐവി ബാധിതർ തുടങ്ങിയവരാണ് കാറ്റഗറി ബി യിൽ ഉൾപ്പെടുന്നത്. 65 രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമെങ്കിൽ 100 ബെഡ് സജ്ജീകരിക്കുന്നതിനുള്ള സ്ഥല സൗകര്യം ഇവിടുണ്ട്. രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ മാത്രം മുഴുവൻ ബെഡും ഉപയോഗിക്കും. ഇവിടെ പ്രവേശിപ്പിക്കുന്ന എല്ലാ രോഗികൾക്കും ഓക്‌സിജൻ കൊടുക്കുന്നതിനുള്ള സൗകര്യമിവിടെയുണ്ട്. ഇതിന് പുറമേ 12 ബെഡ് തീവ്ര പരിചരണ വിഭാഗത്തിനായി മറ്റി വച്ചിട്ടുണ്ട്. സി.എസ്.എൽ.റ്റി.സി. യിൽ ഡോക്ടർമാർ, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സുമാർ, നഴ്‌സിങ് അസിസ്റ്റന്റുമാർ, മെഡിക്കൽ ഓഫീസർ, ക്ലീനിംഗ് സ്റ്റാഫുകൾ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, വോളന്റിയർമാർ, ഫാർമസിസ്റ്റ്, പബ്‌ളിക് ഹെൽത്ത് സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർമാർ എന്നിവരുൾപ്പെടെ 30 ഓളം ജീവനക്കാരാകും ഇവിടെ ജോലി ചെയ്യുക. ഇതിന് പുറമേ ആയുർവേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ രോഗ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ആവശ്യമെങ്കിൽ ലഭ്യമാക്കും.സി.എസ്.എൽ.റ്റി.സി. യുടെ ഭാഗമായുള്ള അഡ്മിനിസ്‌ട്രേഷൻ ഓഫീസ് മുട്ടം ഷാന്താൾ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബി ബ്ലോക്കിലാവും പ്രവർത്തിക്കുക.