തൊടുപുഴ: കൊവിഡുമായി ബന്ധപ്പെട്ട് വിളിക്കേണ്ട തൊടുപുഴയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പേരും ഫോൺ നമ്പരും എന്ന നിലയിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രി അധികൃതരുടേയും സ്വകാര്യ ആശുപത്രി അധികൃതരുടേയും പേരും ഫോൺ നമ്പരുകളും സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊവിഡ് രോഗികളുടെ സഹായത്തിനും അന്വേഷണത്തിനുമായി പ്രസ്തുത ഫോൺ നമ്പരുകളിൽ ബന്ധപ്പെടരുതെന്നും സേവനങ്ങൾ ലഭിക്കുന്നതല്ലെന്നും സേവനങ്ങൾക്കായി നഗരസഭയും ആശുപത്രി അധികൃതരും പ്രസിദ്ധീകരിച്ചിട്ടുളള കൺട്രോൾ റൂം നമ്പരുകളിലും, ഹെൽപ്പ് ലൈൻ നമ്പരുകളിലും വിളിക്കണമെന്നും ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ ഓഫീസിൽ ചെയർമാൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ആശുപത്രി പ്രതിനിധികളുടെ ഫോൺ നമ്പരുകൾ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതിനാലാണ് ഈ പത്രക്കുറിപ്പെന്നും ചെയർമാൻ അറിയിച്ചു.