ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എം.എം. മണി 10 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ദ്രുതഗതിയിലാണ് നടക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി മന്ത്രിയെ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. സന്നദ്ധ സേന, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് ടീം എന്നിവയുടെ സേവനം പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.
ചെമ്മണ്ണാർ സെന്റ് സേവിയേഴ്‌സ് സ്‌കൂളിൽ ഡൊമിസിലറി കെയർ സെന്ററും പ്രവർത്തനമാരംഭിച്ചു. ഇവിടെ കമ്മ്യൂണിറ്റി കിച്ചണും ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്ത, പ്രത്യക്ഷ രോഗലക്ഷണമില്ലാത്ത രോഗികൾക്ക് വേണ്ടിയാണ് കരുതൽ വാസ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. വാർഡ് മെമ്പർമാർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സന്നദ്ധ സേന പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ജാഗ്രത സമിതിയുടെ പ്രവർത്തനം എല്ലാ വാർഡുകളിലും ശക്തമാണ്. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കും ടെസ്റ്റിംഗ് യാത്രകൾക്കുമായി പഞ്ചായത്ത് തലത്തിൽ ലഭ്യമാക്കിയിട്ടുള്ള ആംബുലൻസ് സൗകര്യത്തിന് പുറമേ ഓരോ വാർഡ് കേന്ദ്രീകരിച്ച് പ്രത്യേക വാഹന ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സജികുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.പി. സുനിൽ കുമാർ, കെ.വി. ഷാജി, ബീന ബിജു, ജിജി വർഗീസ്, സെക്രട്ടറി പി.വി. ബിജു എന്നിവർ പങ്കെടുത്തു.