തൊടുപുഴ: പുതിയതായി ചുമതലയേൽക്കുന്ന സർക്കാരിനും ഇടുക്കിയിൽ നിന്ന് പുതിയതായി മന്ത്രിയായി തിരഞ്ഞടുക്കപ്പെട്ട റോഷി അഗസ്റ്റിനും ഡീൻ കുര്യാക്കോസ് എം.പി ആശംസകൾ നേർന്നു. കാർഷിക വിലയിടിവ് പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനും ഇടുക്കിക്കായി തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നതിനും മുൻഗണന നൽകണമെന്ന് ഡീൻ ആവശ്യപ്പെട്ടു. ഏലത്തിന് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിവാണ് സംഭവിച്ചിരിക്കുന്നത്. കിലോയ്ക്ക് 500 രൂപ എന്ന നിലയിൽ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ്. 2500 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ഏലം ലാഭകരമാവൂ. അതുകൊണ്ട് 2500 രൂപ താങ്ങുവില പ്രഖ്യാപിക്കുന്നതിന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം. ലോക്ക്‌ ഡൗൺ പശ്ചാത്തലത്തിൽ എല്ലാ നാണ്യവിളകളും കാർഷിക വിളകളും വിലത്തകർച്ചയെ അഭിമുഖീകരിക്കുകയാണ്. വാഗ്ദാനം നൽകിയ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്ത് ഇടുക്കിയിലെ സാധാരണക്കാരെ നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടുത്താൻ അടിയന്തരമായ ഇടപെടണമെന്നും ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.