mask

ഉപ്പുതറ : ഗ്രാമപ്പഞ്ചായത്തിന്റെ വൃത്തിയ്‌ക്കൊപ്പം സുരക്ഷയും ഇനി ഹരിതകർമ്മസേനയുടെ 'ചുമതല'യിലാണ്. പാഴ് വസ്തുക്കളുടെ ശേഖരണം ഉൾപ്പടെയുള്ള മാലിന്യ പരിപാലനം നിർവ്വഹിക്കുന്നതിനൊപ്പം ഗ്രാമവാസികളുടെ സുരക്ഷയ്ക്കായി കഴുകി ഉപയോഗിക്കാവുന്ന നല്ല കോട്ടൺ മാസ്‌ക് നിർമ്മാണം കൂടി തുടങ്ങിയിരിക്കുകയാണ് ഇവിടുത്തെ ഹരിതകർമ്മ സേന.
യാദൃശ്ചികമായാണ് ഹരിതകർമ്മ സേനാംഗങ്ങൾ മാസ്‌ക് നിർമ്മാണം തുടങ്ങിയത്.കൊവിഡ് ലോക്ക് ഡൗണിൽ വാതിൽപ്പടി ശേഖരണം നിലച്ച് വരുമാനം പ്രതിസന്ധിയിലായപ്പോഴാണ് ഉപ്പുതറയിലെ ഹരിതകർമ്മ സേനാംഗങ്ങൾ മറ്റ് വഴികൾ തേടിയതും മാസ്‌കിലെത്തിയതും.എട്ടപേരുൾപ്പെട്ട യൂണിറ്റാണ് തുടങ്ങിയത്. വീടുകളിൽ പോയി പാഴ് വസ്തുക്കൾ ശേഖരിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് നൂതന സംരംഭം ചർച്ചയായത്. വി.ഇ.ഒ ജയസൂര്യനാണ് ഇങ്ങനെയൊരു ആശയം മന്നോട്ടുവെച്ചത്. മേച്ചേരിക്കട ബൈപാസിൽ പഞ്ചായത്ത് കെട്ടിടം വിട്ടു നൽകി പഞ്ചായത്ത് കൂടെ നിന്നു.തയ്യൽ അറിയാമായിരുന്നതിനാൽ ഹരിതകർമ്മ സേനാംഗങ്ങൾ രണ്ടാമതൊന്ന് ആലോചിച്ചില്ല. വീട്ടിലുണ്ടായിരുന്ന അഞ്ച് തയ്യൽ മെഷീനുകൾ കൊണ്ടുവന്ന് മാസ്‌ക് നിർമ്മാണം തുടങ്ങി. ദിവസം 150 എണ്ണം വരെ തുന്നിയെടുക്കാനാകുന്നുണ്ട്.ഗുണമേന്മയുള്ള കോട്ടൺ തുണിയിലാണ് മാസ്‌ക് തയ്ക്കുന്നത്.ഒരെണ്ണത്തിന് 20 രൂപയാണ് വില. കൂടുതൽ എണ്ണം വാങ്ങിയാൽ ഡിസ്‌കൗണ്ടും നൽകുന്നുണ്ട്.

പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസുമൊക്കെ വിപണനത്തിൽ സഹകരിക്കാമെന്ന് വാക്കുനൽകിയിട്ടുണ്ടെന്ന് യൂണിറ്റ് പ്രസിഡന്റ് അനിത വിനുവും സെക്രട്ടറി മായ ബിനീഷും പറഞ്ഞു. മഞ്ജു അനിൽ, രേഷ്മ രവി,ജിഷ പ്രദീപ്,ഡാലിയ സുനിൽ,വിജിത പ്രവീൺ എന്നീ സേനാംഗങ്ങളാണ് പഞ്ചായത്തിന്റെ മാസ്‌ക് നിർമ്മാണത്തിന് ഒപ്പമുള്ളത്.