ഉത്പ്പാദന ശേഷി 200 എൽ.പി.എം
തലശ്ശേരി: കൊവിഡ് രോഗ വ്യാപനം രൂക്ഷമായിരിക്കെ ഗുരുതര രോഗികളുടെ ചികിത്സയ്ക്ക് അനിവാര്യമായ ഓക്സിജന്റെ ലഭ്യത തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇനി ഒരു പ്രശ്നമാകില്ല. ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് പൂർണതോതിൽ പ്രവർത്തന സജ്ജമായതോടെയാണിത്. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗ വേളയിലാണ് ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഐസിയുവിൽ മാത്രമായിരുന്നു ഓക്സിജൻ നേരിട്ട് എത്തിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഗുരുതര രോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചതോടെ ഓക്സിജൻ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കുകയായിരുന്നു.
ആശുപത്രി വാർഡുകളിലെ എല്ലാ ബെഡുകളിലും ഓക്സിജൻ നേരിട്ട് എത്തിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. നിലവിൽ വാർഡിലെ 250 കിടക്കകൾക്ക് നേരിട്ട് പൈപ്പുകൾ വഴി ഓക്സിജൻ ലഭ്യമാക്കുന്നുണ്ട്. 200 ലിറ്റർ പെർ മിനിട്ടാണ് (എൽപിഎം) ഇവിടത്തെ ഓക്സിജൻ പ്ലാന്റിന്റെ ഉൽപ്പാദന ശേഷി. അന്തരീക്ഷത്തിൽ നിന്ന് ശേഖരിച്ച് സംസ്‌ക്കരിച്ച ശേഷം 98 ശതമാനം ശുദ്ധമായ ഓക്സിജനാണ് പ്ലാന്റിൽ നിന്ന് വിതരണം ചെയ്യുന്നത്.
1. നിലവിൽ 30 ഓളം കൊവിഡ് രോഗികൾക്ക് ഇവിടെ നിന്നും ഓക്സിജൻ നൽകിവരുന്നു
2. ജില്ലാ ആശുപത്രിയിൽ 1000 എൽപിഎം ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് വരുന്നു
ചെലവ്
57 ലക്ഷം
കൊവിഡ് ചികിത്സയ്ക്കായി ഓക്സിജൻ ആവശ്യമായി വരുന്ന സാഹചര്യം മുന്നിൽ കണ്ട് അഡ്വ. എ.എൻ ഷംസീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപയും ആശുപത്രി ഫണ്ടിൽ നിന്നുള്ള 17 ലക്ഷം രൂപയും ഉപയോഗിച്ചായിരുന്നു പ്ലാന്റ് നിർമ്മാണം. ലോക് ഡൗൺ സമയത്ത് പ്രത്യേക അനുമതിയോടെ ഗുജറാത്തിൽ നിന്നുമാണ് പ്ലാന്റിനു വേണ്ട മെഷിനറികൾ എത്തിച്ചത്.
കണ്ണൂർ ജില്ലയിൽ ഓക്സിജൻ പ്ലാന്റുള്ള ഏക ആശുപത്രിയാണ് തലശ്ശേരി ജനറൽ ആശുപത്രി. ജില്ലയിലെ മറ്റ് സർക്കാർ സ്വകാര്യ ആശുപത്രികളിൽ പുറത്തുനിന്ന് ഓക്സിജൻ എത്തിക്കുകയാണ് ചെയ്യുന്നത്.
ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവി