കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ ഇറച്ചി കോഴിക്ക് പലതരത്തിൽ വില ഈടാക്കുന്നതിൽ ഉപഭോക്താക്കിൽ അമർഷം പുകയുന്നു. റംസാന്റെ മറവിൽ കച്ചവടക്കാർ കൊള്ള ലാഭം കൊയ്യുന്നതായാണ് ആക്ഷേപം. ജില്ലയിൽ മൊത്തം കച്ചവടം നടത്തുന്ന മുതലാളിമാരാണ് വില തീരുമാനിക്കുന്നത്. ഇത് മൂലം പലയിടത്തും അമ്പത് രൂപ വരെ കിലോഗ്രാമിന് വിലയിൽ വ്യത്യാസം കാണുന്നുണ്ട്.

കല്ലൂരാവിയിലെ രണ്ട് കോഴിക്കടകളിൽ ഒരിടത്ത് 70 രൂപ ഈടാക്കുമ്പോൾ, മറ്റൊരു കടയിൽ ഒരു കിലോ കോഴി വില 80 രൂപയാണ്. കാഞ്ഞങ്ങാട് എത്തുമ്പോൾ വില 90 മുതൽ 100 രൂപ വരെയാണ്. മലയോര മേഖലകളിലെ ചില കോഴി വ്യാപാരികൾ ഒരു കിലോ കോഴിക്ക് 125 രൂപ വരെ ഈടാക്കുന്നു. വ്യാപാരികൾ തോന്നിയ വില ഈടാക്കുമ്പോൾ കൃത്യമായ വിലയെന്തെന്ന് ഉപഭോക്താക്കൾക്ക് അറിയുകയുമില്ല.

കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള വില വിവരപ്പട്ടികയിൽ പല കടകളിലും പല വിലകളാണ്. ഓരോ ദിവസവും മാറി മറിയുന്നതു മൂലം ആരും തർക്കിക്കാനും നിൽക്കാറില്ല.

കോഴിക്കടകളിലെ പിടിച്ചുപറി സംബന്ധിച്ച പരാതി വ്യാപകമായതിനെ തുടർന്ന് സപ്ലൈ ഓഫീസ് അധികൃതർ പരിശോധന നടത്തി യഥാർത്ഥ വില ഈടാക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു. അതൊക്കെയും ഇപ്പോൾ കാറ്റിൽ പറത്തുകയാണെന്നാണ് പരാതി.

ഇറച്ചിക്കോഴി വിലയിൽ ഏകീകരണം ഉണ്ടാക്കണം. കൊവിഡിന്റെ പേരിൽ ജനങ്ങൾ ഏറെ പ്രയാസപ്പെടുമ്പോഴാണ് വ്യാപാരികൾ അവർക്കിഷ്ടമുള്ള വില ഈടാക്കുന്നത്.

നാസർ ഒടയഞ്ചാൽ, ജനതാദൾ (യു) സംസ്ഥാന സെക്രട്ടറി