pazh
ഒറ്റപ്പെടലിന്റേയും പട്ടിണിയുടേയും നടുവിൽ ഒരു തമിഴ് കുടുംബം

തലശ്ശേരി: പാഴ് വസ്തുക്കൾ ശേഖരിച്ച് നഗരത്തിൽ വിൽപ്പന നടത്തിവന്ന നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങൾ, കൊവിഡ് നിയന്ത്രണം ശക്തമാക്കിയതോടെ പുറത്തിറങ്ങാനാവാതെ പട്ടിണിയിലായി. വീടുകളിൽ നിന്നും തെരുവോരങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തി ഉപജീവനം കഴികുന്ന പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധരുമടങ്ങിയ നിരവധി തമിഴ് കുടുംബങ്ങളാണ് തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ളത്.

നിയന്ത്രണം കർശനമാക്കിയതോടെ, ഉപജീവനം പൂർണ്ണമായും വഴിമുട്ടി. വീടുകളിൽ കയറി ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും കുപ്പികളും മറ്റ് പാഴ് വസ്തുക്കളും വാങ്ങി പകരം സാധനങ്ങൾ നൽകിയും, വില കൊടുത്തും ആക്രികടകളിൽ വിൽപ്പന നടത്തുകയായിരുന്നു പതിവ്. കൂടാതെ നഗരത്തിൽ എത്തുന്നവർ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ പെറുക്കി എടുത്തും, വിൽപ്പന നടത്തുമായിരുന്നു.

എന്നാൽ കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ, വീടുകളിൽ പോകാനോ, പാഴ് വസ്തുക്കൾ ശേഖരിക്കാനോ സാധിക്കാത്ത അവസ്ഥയായി. കൊവിഡ് രോഗഭീതി കാരണം വീടുകളിലേക്കുള്ള പ്രവേശനം ആളുകൾ വിലക്കുകയുമാണ്. നഗരത്തിൽ ആളുകളുടെ വരവ് കുറഞ്ഞതോടെ ഉപേക്ഷിക്കപ്പെടാറുള്ള പ്ലാസ്റ്റിക്ക് കുപ്പികളും കിട്ടാതായി.

ചായ കുടിക്കാൻ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിൽ കേന്ദ്രീകരിക്കാറുള്ള പാഴ് വസ്തുക്കൾ ശേഖരിച്ച് ആക്രി കടകളിൽ വിൽപ്പന നടത്താറുള്ള സ്ത്രീകൾ പറയുന്നു.

വിറക് വെട്ടികളും

തളർന്നു

ഇതേ അവസ്ഥയിലാണ് നാട്ടുമ്പുറങ്ങളിൽ വിറക് വെട്ടാൻ പോകുന്ന തമിഴ് നാട്ടുകാരായ പുരുഷൻമാരുടെയും അവസ്ഥ. വർഷങ്ങളായി നിത്യേന കാലത്ത് നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ അതിരാവിലെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്ന കേന്ദ്രങ്ങളായ തലശ്ശേരി ടൗൺ ഹാൾ പരിസരം, മാഹി പാലം ജംഗ്ഷൻ തുടങ്ങിയവ ഇപ്പോൾ മാസങ്ങളായി ചലനമറ്റ് കിടക്കുകയാണ്.