കണ്ണൂർ: ചീമേനി തുറന്ന ജയിൽ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്ന കാര്യം പരിഗണനയിൽ. ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുമെന്ന് കാസർകോട് ജില്ലാ കളക്ടർ സജിത് ബാബു കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തടവുകാർക്ക് പരോൾ അനുവദിക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. ചീമേനി തുറന്ന ജയിലിൽ ഇനി മുപ്പതോളം അന്തേവാസികൾക്കാണ് പരോൾ ലഭിക്കേണ്ടത്. ഇന്ന് ഉച്ചയോടെ ഇവരും പരോളിൽ പോകും. പിന്നീട് 24 പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ഉള്ളത്. ഇവർക്ക് പരോളിനുള്ള അവകാശമില്ല.
ജയിലിൽ 200 പേർക്ക് കിടക്കാവുന്ന കിടക്കകളുണ്ട്. മാത്രമല്ല, ഡോക്ടർ, നഴ്സിംഗ് ജീവനക്കാർ, ഫാർമസിസ്റ്റ്, ആംബുലൻസ് സൗകര്യങ്ങളും ജയിലുണ്ട്. കൂടാതെ അമ്പതോളം ജയിൽ ജീവനക്കാർ വേറെയും. തടവുകാർ പരോളിൽ പോയി വരുന്നത് വരെ ഇവർക്ക് വിശ്രമമാണ്. 200 പേർക്ക് കിടക്കാവുന്ന സൗകര്യവും ഉപയോഗ ശൂന്യമാകും.
ജില്ലയിൽ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം പെരുകുന്നത് ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. ഇതിന് ഒരുപരിധിവരെ പരിഹാരം കാണാൻ ജയിലിൽ നിലവിലുള്ള സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. ജയിലിൽ പശു, പന്നി ഫാമുകൾ നിലവിലുണ്ട്. പോക്സോ തടവുകാരെ ഉപയോഗപ്പെടുത്തിയാണ് വരും ദിവസങ്ങളിൽ ഇവയെ പരിപാലിക്കുക. പോക്സോ തടവുകാരെ കാഞ്ഞങ്ങാട്ടെ സബ് ജയിലിലേക്കോ, കണ്ണൂർ സെൻട്രൽ ജയിലിലേക്കോ മാറ്റാവുന്നതേയുള്ളൂ. കോഴികളാണെങ്കിൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ വിറ്രുപോകും. ബാക്കിവരുന്ന പശുക്കളെ കണ്ണൂർ സെൻട്രൽ ജയിലിലെ ഫാമിലേക്ക് മാറ്റിയാൽ പരിഹരിക്കാവുന്നതേയുള്ളു പ്രശ്നം.