malabar

കണ്ണൂർ: ശമ്പള പരിഷ്കരണത്തിന് ഉത്തരവു വന്നെങ്കിലും പരിഷ്കരിച്ച ശമ്പളം എപ്പോൾ നൽകാൻ കഴിയുമെന്ന കാര്യത്തിൽ ഉത്തരം നൽകാതെ മലബാർ ദേവസ്വം ബോർഡ് അധികൃതർ.

വർഷങ്ങൾ നീണ്ട സമരങ്ങളുടെ ഫലമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചത്. രണ്ടു വർഷം മുമ്പ് ശമ്പള പരിഷ്‌കരണ ശിപാർശ, ബോർഡ് സർക്കാറിന് സമർപ്പിച്ചെങ്കിലും ചുവപ്പ് നാടയിൽ കുടുങ്ങുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതിയായ കോ-ഓർഡിനേഷൻ കമ്മിറ്റിയും ശാന്തിക്ഷേമ യൂണിയനും കഴിഞ്ഞ ഡിസംബറിൽ ബോർഡ് ആസ്ഥാനത്ത് 64 ദിവസം നീണ്ടു നിന്ന സമരം നടത്തിയതിനു പിന്നാലെയാണ് ശമ്പളം പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

മേൽശാന്തി, കീഴ‌്ശാന്തി, മാനേജർ, യു.ഡി ക്ലർക്ക‌്, എൽ.ഡി ക്ലർക്ക‌്, വാദ്യം, കഴകം, അറ്റൻഡർ, കാവൽക്കാർ, അടിച്ചുതളി, ചില ക്ഷേത്രങ്ങളിലെ വെളിച്ചപ്പാട‌് എന്നിവർക്കാണ് ഇതിലൂടെ ശമ്പളം വർദ്ധിക്കേണ്ടത്. ക്ഷേത്രങ്ങളുടെ ഗ്രേഡ‌് മാറ്റാനുള്ള ശിപാർശയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ താഴ‌്ന്ന ഗ്രേഡിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ കാര്യമായ വർദ്ധന വരും.

വരുമാനത്തിനനുസരിച്ച‌് നിശ്ചയിച്ച സ‌്പെഷ്യൽ, എ, ബി, സി, ഡി ഗ്രേഡുകളിൽ അവസാന രണ്ടുഗ്രേഡുകൾ ഒന്നാക്കാനുള്ള ശിപാർശയാണ‌് ഉപസമിതി നൽകിയത്‌. സർക്കാർ ഗ്രാൻഡ് നൽകുമ്പോൾ മാത്രമേ 2009ലെ പരിഷ്‌കരണപ്രകാരമുള്ള ശമ്പളം ഭൂരിഭാഗം ക്ഷേത്രജീവനക്കാർക്കും ലഭിക്കാറുള്ളൂ. സ‌്പെഷ്യൽ, എ ഗ്രേഡ‌് ക്ഷേത്രജീവനക്കാർക്ക‌് 2009ലെ പരിഷ്‌കരണ പ്രകാരമുള്ള ശമ്പളം ലഭിക്കുന്നുണ്ട്‌.

മലബാർ ദേവസ്വം ബോർഡിൽ ഇതുവരെ ശമ്പള പരിഷ്‌കരണമുണ്ടായിട്ടില്ല. അഡ്വ. ഗോപാലകൃഷ്ണൻ ചെയർമാനായ മൂന്നംഗ കമ്മിഷന്റെ റിപ്പോർട്ടിൽ നടപടിയാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന ഉത്തരവും നടപ്പാക്കിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആശ്വാസം പകർന്ന് സർക്കാരിന്റെ പ്രഖ്യാപനം വന്നത്.

എന്നാൽ ശമ്പള പരിഷ്‌കരണത്തിലെ അപാകതകളും ക്ഷാമബത്ത പ്രഖ്യാപനത്തിലെ കാലതാമസവുമാണ് പുതുക്കിയ ശമ്പള-ആനുകൂല്യ വിതരണത്തിന് തടസമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുമ്പോൾ പതിറ്റാണ്ടായി തുടരുന്ന അവഗണന അവസാനിക്കില്ലേ എന്ന ആശങ്കയിലാണ് ദേവസ്വം ജീവനക്കാർ.

മലബാർ ദേവസ്വം ബോർഡ്

പരിധി-പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട് ജില്ലകൾ

ക്ഷേത്രങ്ങൾ -1600