കാസർകോട്: ജില്ലയിലെ മുഴുവൻ ചെക്കുപോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കാൻ കൊവിഡ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. ഹാർബറുകൾ അടച്ചിടും. മീൻ പിടുത്തം അനുവദിക്കില്ല. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ജോലി തടസപ്പെടുത്തില്ല. പരമാവധി അഞ്ച് തൊഴിലാളികളെ മാത്രമേ ഒരു പ്രവൃത്തിയിൽ ഒരു സ്ഥലത്ത് വിനിയോഗിക്കാൻ പാടുള്ളൂവെന്നാണ് നിബന്ധന.
ബീഡി തൊഴിലാളികളുടെ ജോലി തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും. സർക്കാർ നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി തീർപ്പാക്കും. പ്രവൃത്തി തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും. ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് അനുവദിച്ച ആംബുലൻസുകളുടെ പ്രവർത്തനം നടപ്പിലാക്കും. അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് അടിയന്തരമായി വിതരണം ചെയ്യും. അവരുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ ശേഖരിക്കും. നിയുക്ത എം.എൽ.എ ഇ. ചന്ദ്രശേഖരൻ, കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാതല കോർ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.