govindan
എം.വി.ഗോവിന്ദൻ

കണ്ണൂർ: പിണറായിയുടെ രണ്ടാം മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നുള്ള പ്രാതിനിധ്യം കുറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ ഒരു മന്ത്രിയെ മാത്രമാണ് ഇത്തവണ കണ്ണൂരിന് കിട്ടിയത്. ഭരണത്തുടർച്ച ലഭിച്ചാൽ ജില്ലക്ക് അഞ്ച് മന്ത്രിമാരെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പാർട്ടിയുടെ അന്തിമ പട്ടികയിറങ്ങിയപ്പോൾ എം.വി. ഗോവിന്ദന് മാത്രമാണ് നറുക്ക് വീണത്. കഴിഞ്ഞ തവണ മുഖ്യമന്ത്രി ഉൾപ്പെടെ നാല് മന്ത്രിമാരായിരുന്നു ജില്ലയിൽ നിന്നുണ്ടായിരുന്നത്. പിണറായി വിജയൻ, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരായിരുന്നു കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങൾ. ഇതിൽ ജയരാജന് പാർട്ടിയുടെ രണ്ട് ടേം നിബന്ധന പ്രകാരം ഇത്തവണ മത്സരിക്കാൻ സീറ്റു നൽകിയിരുന്നില്ല.

ഇത്തവണ പിണറായി വിജയന് പുറമെ കെ.കെ. ശൈലജ, എം.വി. ഗോവിന്ദൻ, കെ.പി. മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മന്ത്രി പദവിലെത്തുമെന്നായിരുന്നു കണക്കൂകൂട്ടൽ. ഇതിൽ ഘടക കക്ഷിയായ എൽ.ജെ.ഡിക്ക് മന്ത്രി സ്ഥാനം നൽകണ്ടേതില്ലെന്ന തീരുമാനത്തോടെ കെ.പി. മോഹനന്റെ സാദ്ധ്യത ഇല്ലാതായി. രണ്ടര വർഷം എന്ന ഘടകകക്ഷികൾക്കുള്ള ‘ഊഴത്തിൽ കടന്നപ്പള്ളിയും മന്ത്രി സ്ഥാനത്തെത്താൻ വൈകും. ഇതോടെ മന്ത്രിസഭയിൽ കാലാകാലങ്ങളായുള്ള കണ്ണൂരിന്റെ പ്രാതിനിധ്യം കുറഞ്ഞിരിക്കയാണ്.

എന്നാൽ, കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ കണ്ണൂർ മേലെ ചൊവ്വ സ്വദേശിയാണ്. എൻ.സി.പി നേതാവായ അദ്ദേഹം 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലത്തിൽ നിന്നായിരുന്നു ജനവിധി തേടി നിയമസഭയിലെത്തിയത്. ഇത്തവണയും അതേ മണ്ഡലത്തിൽ നിന്ന് അദ്ദേഹം ജനവിധി തേടി വിജയിച്ച് മന്ത്രിസഭയിൽ അംഗമാകുകയാണ്.