കണ്ണൂർ: സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ച കൊടുമ്പിരിക്കൊണ്ടിരിക്കെ കോൺഗ്രസ് പ്രവർത്തകരുടെ കണ്ണും മനസും കെ. സുധാകരനിലേക്ക്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായ കെ. സുധാരൻ എം.പിയെ സംസ്ഥാന അദ്ധ്യക്ഷനാക്കണമെന്നാണ് ഭൂരിഭാഗം പ്രവർത്തകരും ജില്ലാ ഭാരവാഹികളും ആവശ്യപ്പെടുന്നത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് കെ.പി.സി.സി ആസ്ഥാനത്ത് ഉൾപ്പടെ ഒരു വിഭാഗം നേതാക്കളുടെ മൗനാനുവാദത്തോടെ ഫ്ളക്സ് ബോർഡുകൾ ഉയർന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തോടെ കോൺഗ്രസിനെ നയിക്കാൻ സുധാകരനോളം പോന്ന മറ്റൊരാൾ കേരളത്തിലില്ല എന്നാണ് ഇതിന് വേണ്ടി വാദിക്കുന്നവർ പറയുന്നത്. പാർട്ടിയുടെ തിരിച്ച് വരവിന് സംഘടന അടിമുടി മാറണം എന്ന ആവശ്യം വ്യാപകമായിട്ടുണ്ട്. സി.പി.എമ്മും മുന്നണിയും മന്ത്രിസഭ രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്തിട്ടും സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ പോലും തിരഞ്ഞെടുക്കാൻ കഴിയാത്തത് നിലവിലുള്ള പ്രസിഡന്റിന്റെ കാര്യക്ഷമതയില്ലായ്മയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരവുമാണ് ചൂണ്ടിക്കാട്ടുന്നത്. നെഞ്ചു വിരിച്ച് സി.പി.എമ്മിനെ നേരിടാൻ സുധാകരൻ തന്നെ രംഗത്തിറങ്ങണമെന്നാണ് പൊതുവെ ഉയർന്നു വരുന്ന വികാരം. കൂടെ പി.ടി. തോമസും മുഖ്യധാരയിൽ ഉണ്ടാകണമെന്ന ആവശ്യവും ഉണ്ട്.
പ്രതിപക്ഷ നേതാവ് പദവിയിൽനിന്ന് രമേശ് ചെന്നിത്തലയെ താഴെ ഇറക്കാനുള്ള ശ്രമം മറുഭാഗത്ത് ശക്തമായി നടക്കുന്നുണ്ട്. കെ.സി. വേണുഗോപാലാണ് ഇതിന് പിന്നിൽ ശക്തമായി പ്രവർത്തിക്കുന്നത്. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കി കൊണ്ടുവന്ന്, മനസില്ലാ മനസോടെ ആണെങ്കിലും കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കാനുള്ള ചരടുവലിയാണ് വേണുഗോപാൽ നടത്തുന്നതത്രെ. കഴിഞ്ഞ പിണറായി സർക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ പടനയിച്ച രമേശ് ചെന്നിത്തലയ്ക്ക് പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.
മുന്നണിയുടെ പതനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്.