online

കാസർകോട്: രണ്ടാം കൊവിഡ് തരംഗത്തിനിടയിൽ സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമ്പോൾ സ്കൂളുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ ക്‌ളാസുകൾ നടത്തുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന അഭിപ്രായം ശക്തം. സ്കൂളുകളിലെ സ്വന്തം ക്ലാസ് ടീച്ചർ ക്ലാസെടുക്കുന്നത് ആകർഷകമാകുമെന്നും സ്കൂളുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് വെറുതെയിരിക്കുന്ന മുഴുവൻ അദ്ധ്യാപകരുടെയും സേവനം പ്രയോജനപ്പെടുത്താമെന്നും ചൂണ്ടികാണിക്കുന്നു.

വിദ്യാഭ്യാസ വിദഗ്ദ്ധർ ശുപാർശ നൽകിയെങ്കിലും സ്കൂൾതല ഓൺലൈൻ ക്ലാസുകൾ എന്ന ആശയം വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമായി പുറത്തുവന്നിട്ടില്ല. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ അറിയിച്ചത്. വിക്ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ലാസുകൾക്ക് ഒപ്പം തന്നെ സ്കൂളുകളിലെ സ്വന്തം അദ്ധ്യാപകർ നേരിട്ട് കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കുന്ന പഠനരീതി പുതിയ അദ്ധ്യയന വർഷത്തിൽ നടപ്പിലാക്കണമെന്നും അതിലൂടെ കേരളത്തിലെ മഹാഭൂരിപക്ഷം കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ കഴിയുമെന്നുമാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

വിക്ടേഴ്‌സ് ചാനലിലെ മിക്കവാറും ക്ലാസുകൾ അരോചകമായിരുന്നുവെന്ന ആക്ഷേപമുണ്ടായിരുന്നു. ഭാഷാപ്രയോഗത്തിലും ശൈലിയിലും വലിയ പ്രശ്നമുണ്ടായി. ടെലിവിഷനു മുമ്പിൽ കുട്ടികൾ ഇരിക്കാത്ത സ്ഥിതിയുണ്ടായെന്നും വിമർശനമുയർന്നിരുന്നു. ഇതിനാൽ ഈ സംവിധാനം മുഴുവൻ ഉടച്ചുവാർക്കണമെന്ന അഭിപ്രായം അദ്ധ്യാപകർ പങ്കുവെയ്ക്കുന്നു.

കൊവിഡ് രൂക്ഷമായതിനെ തുടർന്ന് പൊതുവിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നതിനെ തുടർന്നാണ് കഴിഞ്ഞ ജൂൺ ഒന്ന് മുതൽ വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചത്. കേന്ദ്രീകൃത ഓൺലൈൻ ക്ളാസുകൾക്ക് തുടക്കത്തിൽ കിട്ടിയ സ്വീകാര്യത അല്പം കഴിഞ്ഞപ്പോൾ നഷ്ടപ്പെടുകയും സ്വന്തം അദ്ധ്യാപകർ ഗൂഗിൾ മീറ്റിലൂടെയും മറ്റും നടത്തിയ ക്ളാസുകളിൽ പങ്കാളിത്തമുണ്ടായതും ശ്രദ്ധേയമാണ്.

സ്കൂൾതല ഓൺലൈൻ ക്ളാസിലെ നേട്ടങ്ങൾ

അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം നിലനിർത്താൻ കഴിയും.

കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാനും ചിന്തകൾ പരിപോഷിപ്പിക്കുന്നതിനും വഴിതുറക്കും.

വേറിട്ട ചിന്തകൾ, കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം.

കുട്ടികളെ പഠനത്തോടൊപ്പം ചേർത്തുനിർത്താൻ സാധിക്കും.

പ്രാദേശിക ഭാഷാപരമായ പ്രശ്നങ്ങൾ ഇല്ലാതാകും

ക്ലാസ് കഴിഞ്ഞശേഷം പാഠപുസ്തകം വായിക്കുന്നതു പോലെ റഫറൻസ് മെറ്റിരിയൽ ആയി വിക്ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ളാസിനെ നിലനിർത്തിയാൽ മതിയെന്നാണ് ഒരഭിപ്രായം.

ഒരു വിഭാഗം അദ്ധ്യാപകർ