കാസർകോട്: പൊതുമേഖലയിൽ ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന കാസർകോട് ഓക്സിജൻ പ്ലാന്റിന്റെ ടെണ്ടർ നടപടികൾ ഇന്ന് അവസാനിക്കും. ഇ ടെണ്ടർ അവസാനിക്കുന്ന വ്യാഴാഴ്ച തന്നെ ടെണ്ടർ തുറക്കും. ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയിലാണ് പദ്ധതി നടപ്പിലാക്കുക. ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക.
സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന ഓക്സിജൻ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ തന്നെ ഒരു ഓക്സിജൻ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ഇതിനായി ഭൂമിയും 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നൽകും. ജില്ലയിലെ മുഴുവൻ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്.
ദിവസം 200 സിലിണ്ടർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലിൽ വരുന്നത്. പ്ലാന്റിന്റെ സിവിൽ പ്രവൃത്തികൾ നിർമ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജർ ആണ് പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ. ഭാവിയിൽ വ്യാവസായികാവശ്യങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്. ഇതോടൊപ്പം ജില്ലയിൽ സ്വകാര്യ മേഖലയിൽ ഓക്സിജൻ പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതകളും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്. കുമ്പള അനന്തപുരത്തെ വ്യവസായ കേന്ദ്രത്തിൽ ദ്രവീകൃത ഓക്സിജൻ ഉത്പാദനത്തിനുള്ള പ്ലാന്റ് നിർമ്മിക്കാൻ തയ്യാറായ ഏജൻസികളുമായി ചർച്ചകൾ നടത്തി.