കാഞ്ഞങ്ങാട്: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ കോട്ടച്ചേരി ഓവർ ബ്രിഡ്ജ് നിർമ്മാണം അന്തിമഘട്ടത്തിലെത്തി. ഓവർ ബ്രിഡ്ജ് നിർമ്മാണം പൂർത്തിയാകുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് തീരദേശ പ്രദേശങ്ങളായ അജാനൂർ കടപ്പുറം, മീനാപ്പീസ് കടപ്പുറം, ബല്ലാകടപ്പുറം, ഹോസ്ദുർഗ്ഗ് കടപ്പുറം, കാറ്റാടി, കൊളവയൽ, ആവിയിൽ, പുഞ്ചാവി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിച്ച യാത്രാദുരിതത്തിന് പരിഹാരമാകും.

നിലവിൽ ട്രെയിനുകൾ കടന്ന് പോകുമ്പോൾ കോട്ടച്ചേരിയിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ റെയിൽവേ ഗേറ്റ് കടന്നാണ് നഗരത്തിലെ സ്‌കൂളിലെത്തുന്നത്. ഓവർബ്രിഡ്ജ് വരുന്നത് നഗരത്തിലെ തീരദേശ വികസനത്തിനും ആക്കം കൂട്ടും. തീരദേശ ഹൈവേ കൂടി യാഥാർത്ഥ്യമായാൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന കാഞ്ഞങ്ങാട് നഗരത്തിന്റെ തീരദേശ മേഖലയുടെ സമഗ്രപുരോഗതിക്കും വഴിയൊരുക്കും. അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കുറച്ചു ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും.

ജിയോ ഫൗഡേഷനാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. റെയിൽവേ ലൈനിന് മുകളിലുള്ള ഗാർഡർ പാകിയിട്ടുള്ള സ്ഥലത്തെ നിർമ്മാണം ഏതാണ്ട് പൂർത്തീകരിച്ചു വരികയാണ്. കോൺക്രീറ്റ് ജോലികളും സൈഡ് ഭിത്തി നിർമ്മാണവുമാണ് ഇപ്പോൾ പുരോഗമിച്ചു വരുന്നത്.

നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാർ ഓവർ ബ്രിഡ്ജ് സൈറ്റ് സന്ദർശിച്ചു. ബല്ല കടപ്പുറം ഈസ്റ്റ് കൗൺസിലർ അനീസ ഹംസ, മൂന്നാം വാർഡ് കൗൺസിലർ എം. ശോഭന, ആവിക്കര നാല്പത്തിരണ്ടാം വാർഡ് കൗൺസിലർ എ.കെ ലക്ഷ്മി എന്നിവരാണ് സൈറ്റ് സന്ദർശിച്ചത്. ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ എ. ഹമീദ് ഹാജി, കൺവീനർ സുറൂർ മൊയ്തു ഹാജി, ജിയോ ഫൗണ്ടേഷൻ പ്രൊജക്ട് മാനേജർ മതി അഴകൻ, അക്കൗണ്ടന്റ് പ്രശാന്ത് സൂപ്പർവൈസർ, കിറ്റ്‌കോ എൻജിനീയർ സണ്ണി എന്നിവരും ഒപ്പമുണ്ടായിരുന്നു.