കണ്ണൂർ: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആർ.ഒ. വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് തകരാറിലായതിനെത്തുടർന്ന് ഡയാലിസിസ് ചികിത്സ താത്കാലികമായി മുടങ്ങിയ വിഷയത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അടിയന്തരമായി ഇടപെട്ടു. തകരാറിലായ ആർ.ഒ. വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവർത്തനം ഇന്ന് ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സാങ്കേതിക വിദഗ്ധർ എറണാകുളത്തു നിന്നുമെത്തി അറ്റകുറ്റപ്പണികൾ തുടരുകയാണ്. മൂന്നാഴ്ച മുമ്പ് പഴയ പ്ലാന്റിന്റെ ഒരു മോട്ടോർ കേടായെങ്കിലും ഡയാലിസിസ് മുടങ്ങാതെ തന്നെ പരിഹരിച്ചിരുന്നു.
അതേസമയം തന്നെ ഡയാലിസിസ് ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികൾക്ക് ചികിത്സ മുടങ്ങാതെ നടന്നുവരുന്നുണ്ട്. സ്വതന്ത്രമായ ചെറിയ ആർ.ഒ. പ്ലാന്റിന്റെ സഹായത്തോടെയാണ് ഇത് തുടരുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. അത്യാവശ്യമുള്ള മറ്റ് ഡയാലിസ് രോഗികളെ സി.എച്ച്. സെന്ററിലേക്കും, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്ക് ആശുപത്രികളിലേക്കും അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടവർക്കും അടിയന്തര ഡയാലിസിസ് ചികിത്സ ആവശ്യമുള്ള ഒ.പി.യിലെത്തുന്ന രോഗികളുടെ ചികിത്സയ്ക്കുമായി 20 ഡയാലിസിസ് മെഷീനുകളാണ് 24 മണിക്കൂറും ഇവിടെ പ്രവർത്തിക്കുന്നത്. ഇതിനുപുറമേ രണ്ടു മെഷീനുകൾ കൊവിഡ് രോഗികൾക്കായി പ്രത്യേകവും പ്രവർത്തിക്കുന്നു. ദിവസത്തിന്റെ മുഴുവൻ സമയവും മെഷീനുകൾ പ്രവർത്തിക്കുന്നതു കാരണം പുതിയ ആർ.ഒ. പ്ലാന്റ് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടി ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. പുതിയത് വാങ്ങുന്നതിനുള്ള സപ്ലൈ ഓർഡറും നൽകിക്കഴിഞ്ഞു.