കോഴിക്കോട് : പി.എസ്.സി പരീക്ഷാ ഹാളിൽ നിബന്ധമായും ക്ലോക്ക് വച്ചിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. നടപടി സ്വീകരിച്ചശേഷം ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് പി.എസ്.സി സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
പരീക്ഷാഹാളിൽ വാച്ച് അനുവദിക്കാത്ത സാഹചര്യത്തിൽ സമയമറിയുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മിഷൻ പി എസ് സി സെക്രട്ടറിയിൽ നിന്നു ഇതു സംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നു. സമയം അറിയിക്കുന്നതിനായി ഓരോ അര മണിക്കൂറിലും മണി അടിക്കാറുണ്ടെന്നായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. പരീക്ഷാ സൂപ്രണ്ട് ഉദ്യോഗാർത്ഥികളെ സമയം അറിയിക്കാറുമുണ്ട്.
എന്നാൽ മണി മുഴക്കുന്നത് പലപ്പോഴും പരീക്ഷാർത്ഥികൾ ശ്രദ്ധിക്കാറില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. സമയം ഓർമ്മിപ്പിക്കാൻ നിരീക്ഷകർ മറന്നുപോകാറുമുണ്ട്.
ക്രമക്കേടുകൾ കൂടാതെ സുതാര്യതയോടെയും ചിട്ടയോടെയും പരീക്ഷ നടത്തുന്നതിന് നിയന്ത്രണങ്ങളും നിബന്ധനകളും നടപ്പിൽ വരുത്താനുള്ള അധികാരം പി.എസ്.സിയിൽ നിക്ഷിപ്തമാണെങ്കിലും സമയം ക്രമീകരിച്ച് ഉത്തരങ്ങൾ എഴുതേണ്ടത് ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. സമയം മനസ്സിലാക്കാനായി ക്ലോക്ക് സ്ഥാപിക്കുന്നതായിരിക്കും ഉദ്യോഗാർത്ഥികൾക്ക് പ്രയോജനകരമാവുകയെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.