മുക്കം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുക്കം നഗരസഭ അടച്ച റോഡ് കാരശ്ശേരി പഞ്ചായത്ത് അധികൃതർ ബലമായി തുറന്നു. എന്നാൽ ബുധനാഴ്ച രാത്രി കാരശേരി പഞ്ചായത്ത് നീക്കിയ ബാരിക്കേഡ് പിറ്റേന്നു രാവിലെ മുക്കം നഗരസഭ പുനഃസ്ഥാപിക്കുകയും ചെയ്തു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിലാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പട്ട മുക്കം അങ്ങാടി താത്ക്കാലികമായി അടയ്ക്കാനും ഗതാഗതം നിയന്ത്രിക്കാനും നഗരസഭ തീരുമാനിച്ചത്. മുക്കം അങ്ങാടിയിലേക്കുളള പ്രവേശനം തടഞ്ഞതിനൊപ്പമാണ് മുക്കംകടവ് പാലത്തിലും ബാരിക്കേഡ് സ്ഥാപിച്ചത്. വനിതകളടക്കമുള്ള പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ബാരിക്കേഡ് നീക്കം ചെയ്യൽ. ആംബുലൻസിനും മറ്റും എളുപ്പത്തിൽ പോകാനുള്ള വഴിയാണിതെന്നായിരുന്നു അവരുടെ ന്യായീകരണം. എന്നാൽ കാരശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന നടപടി അപലപനീയമാണെന്ന് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട് . ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപിന്റെ നേതൃത്വത്തിലാണ് ബാരിക്കേഡ് പുനഃസ്ഥാപിച്ചത്.