hospital

ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ ടാങ്കായി

 ജില്ലയിൽ ആകെ 3200 ഓക്‌സിജൻ ലൈൻ ബെഡ്

കോഴിക്കോട്: കൊവിഡ് തീവ്രവ്യാപനം ഏറെയൊന്നും ശമിക്കാത്ത സാഹചര്യത്തിൽ പ്രതിരോധയജ്ഞത്തിന് ആക്കം കൂട്ടിയതിനൊപ്പം ചികിത്സാരംഗത്തും സജ്ജീകരണങ്ങൾ വിപുലമാക്കി. ഇപ്പോഴത്തെ നിലയിൽ ജില്ലയിലെ സൗകര്യങ്ങൾ പര്യാപ്തമാണെന്ന് എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.

സർക്കാർ, സ്വകാര്യ മേഖലകളിലായി 42 ആശുപത്രികളാണ് ഇപ്പോൾ കൊവിഡ് ചികിത്സയ്ക്കായുള്ളത്. ആകെ 2844 കിടക്കകളുള്ളതിൽ ഇപ്പോൾ 25 ശതമാനം ഒഴിവുണ്ട്. 318 ഐ.സി.യു ബെഡ്ഡുളളതിൽ 12. 3 ശതമാനം ഒഴിവാണ്.

യാതൊരു ആശങ്കയ്ക്കും ഇടയില്ലാത്ത വിധം ജില്ലയിലെ സംവിധാനം സുസജ്ജമാണെന്ന് ശശീന്ദ്രൻ വ്യക്തമാക്കി.

രോഗികൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ബെഡ്, ഓക്‌സിജൻ ലഭ്യത തുടങ്ങിയ കാര്യങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. ലോക്ഡൗൺ ദിവസങ്ങളിൽ സർക്കാർ നിയന്ത്രണങ്ങളോട് ആളുകൾ പൂർണമായി സഹകരിക്കണം. രോഗവ്യാപനം തടയാൻ സ്വയം നിയന്ത്രണമേ പോംവഴിയുള്ളൂ.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1500 ബെഡ്ഡുളളതിൽ 500 എണ്ണമാണ് കൊവിഡ് ചികിത്സയ്ക്ക് നീക്കിവെക്കുന്നത്. പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ 550 ബെഡ്ഡിന്റെ ശേഷിയുണ്ട്. ഇപ്പോൾ ഉപയോഗിക്കുന്നത് 160 ബെഡ്ഡാണ്. പുതിയ ഓക്‌സിജൻ ടാങ്ക് ഇന്ന് പൂർണസജ്ജമാവും. ഇതോടെ 400 ബെഡ്ഡുകൾക്ക് ഇവിടെ ഓക്‌സിജൻ ലൈൻ ബന്ധമുണ്ടാവും.

ജില്ലയിൽ പുതുതായി 850 ഓക്‌സിജൻ ലൈൻ ബെഡ്ഡുകൾ സജ്ജമാക്കാൻ തീരുമാനിച്ചതിൽ 550 എണ്ണം പൂർത്തിയായതായി ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. ആകെ 3200 ഓക്‌സിജൻ ലൈൻ ബെഡ്ഡുകൾ ഇപ്പോൾ വിവിധ ആശുപത്രികളിലായി സജ്ജമാണ്. കൊയിലാണ്ടി ആശുപത്രിയിൽ 85 ബെഡ്ഡുകൾക്ക് ഓക്‌സിജൻ സൗകര്യമുണ്ട്. ബാലുശ്ശേരിയിൽ 40, താമരശ്ശേരിയിൽ 60, ഫറോക്കിൽ 25 എന്നിങ്ങനെയാണ് ഓക്സിജൻ ലൈൻ ബെഡ്ഡുകളുടെ എണ്ണം.

ഫറോക്കിലെ ഇ.എസ്.ഐ ആശുപത്രി കൊവിഡ് സെന്ററാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. ഇവിടെ 100 ഓക്‌സിജൻ ബെഡ്ഡുകളുണ്ടാവും. എഫ്.എൽ.ടി.സി കളിലും ഡി.സി.സി കളിലുമായി 5000 ബെഡ്ഡ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

യോഗത്തിൽ ഡി.എം.ഒ ഡോ.വി. ജയശ്രീ , സിറ്റി - റൂറൽപൊലീസ് മേധാവികളായ എ.വി.ജോർജ്, ഡോ.എ.ശ്രീനിവാസ്, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.എ. നവീൻ എന്നിവർ സംബന്ധിച്ചു.