താമരശ്ശേരി: പഴകിയതും മായം കലർന്നതുമായ മത്സ്യങ്ങളുടെ വിൽപന തടയാൻ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. ലോക്ഡൗണിനെ തുടർന്ന് പല മത്സ്യബന്ധന തുറമുഖങ്ങളും അടച്ചതോടെ സംസ്ഥാനത്തിന്റെ പുറത്തുനിന്നു വൻതോതിൽ മത്സ്യം എത്താൻ തുടങ്ങിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മാർക്ക​റ്റുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചത്. കോഴിക്കോട് നാലു സോണുകളിലായി എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. താമരശേരി, കൊടുവള്ളി , ബാലുശേരി,കുന്നമംഗലം, നാദാപുരം,വടകര, കോഴിക്കോട് കോർപറേഷൻ എന്നീ മേഖകളാക്കി തിരിച്ചാണ് സ്‌ക്വാഡുകൾ പരിശോധന നടത്തുന്നത്. മൂന്നു ദിവസങ്ങളിലായി നിരവധി മത്സ്യ മാർക്ക​റ്റുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട്, ബേപ്പൂർ സർക്കിളുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസർമാരായ ഡോ.ജോസഫ് കുര്യാക്കോസ്, ഡോ.വിഷ്ണു ഷാജി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി 16 പരിശോധനകളാണ് നടത്തിയത്. ഇതിൽ 17 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധനയ്ക്കായി റീജണൽ അനല​റ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ലോക്ഡൗണിൽ തുറമുഖങ്ങൾ അടച്ചതോടെ സംസ്ഥാനത്തെ മത്സ്യമേഖല വലിയ പ്രതിസന്ധിയിലാണ്. നിലവിൽ മത്സ്യത്തിന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. അയല, മത്തി തുടങ്ങി സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇത്തരം സാഹചര്യത്തിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള മത്സ്യങ്ങളാണ് മാർക്ക​റ്റുകളിൽ കൂടുതലായും എത്തുന്നത്. ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർത്തിയാൽ മത്സ്യം കേടാകാതെ കൂടുതൽ കാലം നിൽക്കും. വിപണി ലക്ഷ്യമിട്ട് ഇത്തരത്തിൽ കൃത്രിമം നടക്കുന്നുണ്ടോയെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കുന്നത്.