സംസ്ഥാനത്ത് മാതൃക തീർത്ത് കോഴിക്കോട്
82 തദ്ദേശതല മൊബൈൽ യൂണിറ്റുകൾ
14 എൻ.എച്ച്.എം യൂണിറ്റുകൾ വേറെയും
കോഴിക്കോട്: സമ്പർക്കവിലക്കിൽ വീടുകളിൽ കഴിയുന്നവരുടെയും (ഹോം ക്വാറന്റൈൻ) ആശുപത്രിയിൽ എത്താൻ കഴിയാത്ത കൊവിഡ് ഇതര രോഗികളുടെയും ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ ജില്ലയിൽ 'ജാഗ്രത" കൊവിഡ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾക്ക് തുടക്കമായി. സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി ആവിഷ്‌കരിച്ചത്.
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളിൽ ആവശ്യാനുസരണം കൂടുതൽ മൊബൈൽ യൂണിറ്റുകൾ എത്തും. തദ്ദേശതല കൺട്രോൾ റൂമിൽ നിന്നു ലഭിക്കുന്ന മുൻഗണനാക്രമമനുസരിച്ചായിരിക്കും രോഗീപരിചരണം.
കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തലങ്ങളിലാണ് മൊബൈൽ യൂണിറ്റുകൾ പ്രവർത്തിക്കുക. ഒരു മെഡിക്കൽ ഓഫീസർക്കു പുറമെ സ്റ്റാഫ് നഴ്‌സും ആരോഗ്യപ്രവർത്തകയുമുണ്ടാവും ടീമിൽ.
ജീവനക്കാരുടെ ലഭ്യത നാഷണൽ ഹെൽത്ത് മിഷനും വാഹനസൗകര്യം ബ്ലോക്ക്
പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഉറപ്പാക്കും. പഞ്ചായത്ത് തലത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സ്റ്റാഫ് നഴ്‌സും ആരോഗ്യപ്രവർത്തകയുമാണുണ്ടാവുക. ഇവരെ പഞ്ചായത്ത് നിയമിക്കും. ടെലി മെഡിസിൻ സൗകര്യം പ്രയോജനപെടുത്തി ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. സുഗമമായ പ്രവർത്തനം അതാത് തദ്ദേശ സ്ഥാപനങ്ങളും മെഡിക്കൽ ഓഫീസർമാരും ഉറപ്പുവരുത്തും.
ജില്ലയിൽ 82 മൊബൈൽ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കൊവിഡ് ടെസ്റ്റിനും ചികിത്സയ്ക്കുമായി നാഷണൽ ഹെൽത്ത് മിഷന്റെ 14 മൊബൈൽ യൂണിറ്റുകൾ കൂടിയുണ്ടെന്നിരിക്കെ മൊത്തം 96 മൊബൈൽ യൂണിറ്റുകളാണ് ജില്ലയിൽ പ്രവർത്തനക്ഷമമായുള്ളത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും നാഷണൽ ഹെൽത്ത് മിഷനുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
''മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും ടെലി മെഡിസിൻ സംവിധാനവും പ്രയോജനപെടുത്തി പൊതുജനങ്ങൾ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കണം.
എസ്.സാംബശിവ റാവു,
ജില്ലാ കളക്ടർ