con

കോഴിക്കോട്: ക്വാറികൾ അടയുകയും നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുകയും ചെയ്തതോടെ താളം തെറ്റി നിർമ്മാണ മേഖല. മെറ്റൽ, എം സാന്റ്, ചെങ്കൽ എന്നിവ കിട്ടാതായതിനാൽ വീടുകളുടെ നിർമ്മാണവും പൊതുമരാമത്ത് പണികളും നിലച്ച മട്ടാണ്. ഭൂരിഭാഗം ക്വാറികളും പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്നതിനാൽ ജില്ലയിലേക്കുളള മെറ്റൽ, എം സാന്റ് വരവ് നിലച്ചു. പണിയില്ലാതെ ടിപ്പറുകൾ കട്ടപ്പുറത്തായതോടെ നൂറുകണക്കിന് ഡ്രൈവർമാർക്ക് ജോലിയില്ലാത്ത അവസ്ഥയാണ്.

ജോലി ചെയ്യാൻ സർക്കാർ അനുവദിച്ചെങ്കിലും സാധനങ്ങളുടെ ക്ഷാമം നിർമ്മാണ തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി പെയ്ത മഴയും നിർമ്മാണ മേഖലയ്ക്ക് വലിയ തിരിച്ചടിയായി.

#ഇരട്ടിയായി സിമന്റ്, കമ്പി വില

നിർമ്മാണ പ്രവൃത്തിക്ക് പ്രധാനമായും വേണ്ട സിമന്റ്, കമ്പി വില ഒറ്റയടിക്കാണ് കൂടിയിരിക്കുന്നത്. മൂന്നുമാസം മുമ്പ് വരെ 380 രൂപയായിരുന്ന സിമന്റിന് നിലവിൽ 500 രൂപയാണ്. പാലക്കാട്, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് സിമന്റ് കൂടുതലായും എത്തുന്നത്. എന്നാൽ ലോക്ക്ഡൗണായതിനാൽ പല സംസ്ഥാനങ്ങളിൽ നിന്നും ലോഡുകൾ എത്തുന്നില്ല. കമ്പി കിലോയ്ക്ക് 78 രൂപ വരെയായി. സാധനങ്ങളുടെ വില വർദ്ധന വലിയ നഷ്ടമുണ്ടാക്കുന്നതായി കരാറുകാർ പറയുന്നു. നേരത്തെ ഉണ്ടായിരുന്ന വിലയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ കരാറുണ്ടാക്കിയത്. വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കരാറുകൾ പുതുക്കേണ്ട സ്ഥിതിയാണ്. സിമന്റ്, കമ്പി വില വർദ്ധന തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കരാറുകാരുട‌െയും ഉപഭോക്താക്കളുടെയും ആവശ്യം.