pooja

@ പൂജാ സാധനങ്ങൾ

വിൽക്കുന്നവർക്കും

പ്രതിസന്ധി

കോഴിക്കോട്: ലോക്ക് ഡൗണിൽ പൂജ സ്റ്റോറുകൾ അടഞ്ഞതോടെ മരണാനന്തര ക്രിയകൾ മുടങ്ങുന്നു. അന്ത്യകർമ്മങ്ങൾക്ക് ആവശ്യമായ പട്ട്, രാമച്ചം, റീത്ത്, കളഭം, കർപ്പൂരം, ചന്ദനത്തിരി, ഭസ്മം, നെയ്യ്, മലർ, കൽക്കണ്ടം, മറ്റ് പൂജാ സാധനങ്ങൾ തുടങ്ങിയവ ലഭിക്കാത്തതിനാൽ അന്ത്യകർമ്മം ചെയ്യാനാകാത്ത പ്രയാസത്തിലാണ് മരിച്ചവരുടെ ബന്ധുക്കൾ. ലോക്ക് ഡൗൺ വിലക്കുള്ളതിനാൽ സ്റ്റോറുകൾ തുറന്ന് സാധനങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് പൂജാ സ്റ്റോ‌ർ ഉടമകളും പറയുന്നു. നീണ്ട അടച്ചിടൽ പൂജാ സ്റ്റോർ ഉടമകളുടെ ജീവിതവും പ്രതിസന്ധിയിലാക്കി. ലോക്ക് ഡൗണിൽ ക്ഷേത്ര ദർശനം വിലക്കിയതോടെ പൂജാ സാധനങ്ങളെല്ലാം കെട്ടിപഴകുകയാണ്. സ്റ്റോറുടമകളുടെ പ്രതീക്ഷയായിരുന്നു ശബരിമല തീർത്ഥാടനം. മണ്ഡലകാലത്ത് ആവശ്യം വരുമെന്ന് കരുതി സൂക്ഷിച്ച ഒന്നുപോലും ചെലവായിട്ടില്ലെന്നും ആളുകൾ ചോദിക്കുന്ന സാധനങ്ങൾ എടുത്ത് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും തയ്യിൽ പൂജാ സ്റ്റോർ ഉടമ ഗുണപ്രസാദ് പറഞ്ഞു. ലോക്ക് ഡൗണിന്റെ ഒന്നാം ഘട്ടത്തിലും ക്ഷേത്രങ്ങളിലേക്കും മറ്റുമുള്ള പൂജസാധനങ്ങളും പൂക്കളും വാങ്ങാൻ ആരുമെത്തിയിരുന്നില്ല. നാട്ടിലെ പൂക്കൾ ഉപയോഗിച്ചാണ് മിക്ക ക്ഷേത്രങ്ങളിലും പൂജ നടന്നത്. നേരത്തെ ആയിരക്കണക്കിന് പേർ പൂജാ സാധനങ്ങൾ വാങ്ങാനെത്തിയ സ്ഥാനത്താണ് ഇന്ന് ആരും വരാത്ത അവസ്ഥ. പൂജാ സ്റ്റോറുകൾ അടഞ്ഞതോടെ നൂറു കണക്കിന് കുടുംബങ്ങളും പട്ടിണിയിലായി. തളി ക്ഷേത്രത്തിന് സമീപം മാത്രം പൂജാ സാധനങ്ങൾ വിൽക്കുന്ന 21 കടകളുണ്ട്. ജില്ലയിൽ ചെറുതും വലുതുമായ 500 ലധികം പൂജാ സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. കൊവിഡ് ഭീഷണി അവസാനിക്കാതെ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.