കോട്ടയം: കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ ഇന്നു മുതൽ ഒൻപതു വരെ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
ഇതിനു പുറമെ ജില്ലയിൽ നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും നിലവിലുള്ള അധിക നിയന്ത്രണങ്ങൾ തുടരും. ഈ പ്രദേശങ്ങളിലെ പൊതുജനങ്ങൾ അനാവശ്യമായി വീടിന് പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്. റേഷൻ കടകൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി. റേഷൻ കടകളുടെ പ്രവർത്തനം പൊതുവിതരണ വകുപ്പ് തീരുമാനിക്കുന്ന സമയക്രമം അനുസരിച്ചായിരിക്കും. അവശ്യ വസ്തുക്കൾ വിൽക്കുന്ന മറ്റു വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയായിരിക്കും.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഫോൺ നമ്പർ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാർക്ക് ഈ നമ്പരുകളിൽ വിളിച്ചോ വാട്‌സ് ആപ് മുഖേനയോ മുൻകൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തണം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളിൽ എടുത്തു വയ്ക്കുന്ന സാധനങ്ങൾ കടയുടമകൾ അറിയിക്കുന്ന സമയത്ത് ശേഖരിക്കുകയോ ഹോം ഡെലിവറി നടത്തുകയോ ചെയ്യാം. ഈ സംവിധാനത്തിന്റെ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കണം.
ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകുന്നതിന് അനുമതിയില്ല. രാവിലെ ഏഴു മുതൽ വൈകുന്നേരം 7.30 വരെ വരെ പാഴ്‌സൽ സർവീസോ ഹോം ഡെലിവറിയോ നടത്താം.
രാത്രി ഒൻപതു മുതൽ രാവിലെ ഏഴു വരെ അനാവശ്യ യാത്രകൾ അനുവദിക്കില്ല. ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമുള്ള യാത്രകൾക്ക് ഇളവുണ്ട്.
മരണാനന്തര ചടങ്ങുകൾ ഒഴികെ മറ്റൊരു ചടങ്ങുകൾക്കും ഈ മേഖലകളിൽ അനുമതിയില്ല. ചടങ്ങു നടത്തുന്നതിനു മുൻപ് കൊവിഡ് ജാഗ്രത പോർട്ടലിൽ ഈവന്റ് രജിസ്‌ട്രേഷൻ എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം. ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല.
ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഈ മേഖലകളിൽ ബാധകമാണ്.
നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ അനിവാര്യത ജനങ്ങളെ അറിയിക്കുന്നതിന് പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനൗൺസ്‌മെന്റ് നടത്തും.
ഇൻസിഡന്റ് കമാൻഡർമാർ, സെക്ടർ മജിസ്‌ട്രേറ്റുമാർ, ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നിരീക്ഷണം ഈ സ്ഥലങ്ങളിലുണ്ടാകും.
ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും ഐ.പി.സി സെക്ഷൻ 188, 269 പ്രകാരവും നടപടികൾ സ്വീകരിക്കും.