കോട്ടയം: ഇക്കുറി ഇരവികുളം ദേശീയോദ്യാനത്തിൽ പിറന്നത് 145 കുഞ്ഞുങ്ങൾ. അനുകൂല കാലാവസ്ഥയാണ് വരയാടിൻ കുഞ്ഞുങ്ങൾ കൂടുതലായി ജനിക്കാൻ ഇടയാക്കിയതെന്ന് ഇരവികുളം വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി വ്യക്തമാക്കി. വംശനാശം സംഭവിച്ചുകൊണ്ടിരുന്ന വരയാടിന് സംരക്ഷണവും പരിലാളനയും നല്കിയതാണ് ഓരോ വർഷവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കാൻ ഇടവരുന്നതെന്നും വൈൽഡ് ലൈഫ് വാർഡൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം 155 കുഞ്ഞുങ്ങളാണ് പിറന്നത്.
ഇരവികുളം ദേശീയോദ്യാനത്തിൽ മാത്രമാണ് ഇക്കുറി 145 കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മറ്റ് സ്ഥലങ്ങളിൽ സെൻസസ് നടത്തിയിട്ടില്ല. അതുംകൂടിയാവുമ്പോൾ ഇക്കുറി 175നു മേൽ കുഞ്ഞുങ്ങൾ ഉണ്ടാവുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. ഇരവികുളത്ത് മാത്രം ഇക്കുറി 782 വരയാടുകളാണുള്ളത്. കഴിഞ്ഞ വർഷത്തെ സെൻസസിൽ 723 ആടുകളായിരുന്നുവെന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ. നേര്യംപറമ്പിൽ പറഞ്ഞു.
ഏപ്രിൽ 19 മുതൽ 24 വരെ ദിവസങ്ങളിൽ നടന്ന സർവേയിലാണ് പുതിയതായി ജനിച്ച കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കൊവിഡ് പടരുന്നതോടെ സെൻസസിന് മറ്റ് സംഘടനകളുടെ സഹായം ഇക്കുറി തേടിയിട്ടില്ല. വിശദമായ കണക്കെടുപ്പ് അടുത്തദിവസം നടക്കും. രണ്ടുവർഷം മുമ്പ് ഇരവികുളം ദേശീയോദ്യാനത്തിൽ 69 കുഞ്ഞുങ്ങളാണ് പിറന്നത്. തോരാ മഴയും കാറ്റും മൂലം കൂടുതൽ കുഞ്ഞുങ്ങൾ ചത്തിരുന്നു.
ജനുവരി മുതൽ മാർച്ച് വരെയാണ് പ്രജനനകാലം. ഈ സമയങ്ങളിൽ രാജമലയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കില്ല. കൊവിഡ് വ്യാപകമായതോടെ രാജമലയിലേക്ക് ഇപ്പോൾ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല.
കീഴക്കാംതൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുന്നത്. പ്രസവിച്ചുകഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി ഇവ പുറത്തു വരൂ. സാധാരണ ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവമായി ഇരട്ടകളും ഉണ്ടാകാറുണ്ട്.