thozhilurapp

കോട്ടയം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിച്ചത് 50,23,338 തൊഴില്‍ ദിനങ്ങള്‍. പദ്ധതിയില്‍ ഇതുവരെ ജില്ലയില്‍ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്.

62,95,000 തൊഴില്‍ ദിനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇതിന്‍റെ 79.8 ശതമാനം കൈവരിക്കാനായത് ശ്രദ്ധേയമായി. 2019-20 വര്‍ഷത്തില്‍ 38,43,602 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം 25512 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചു. 67.24 ആണ് ജില്ലയിലെ ശരാശരി. മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 13040 കുടുംബങ്ങള്‍ക്ക് കൂടുതലായി തൊഴില്‍ നല്‍കാനായി. കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും അഭ്യസ്ത വിദ്യരായ യുവാക്കളും ഇക്കാലയളവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായിരുന്നു.

തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ യുവാക്കള്‍ക്ക് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തന്നെ തൊഴില്‍ പരിശീലനം നല്‍കിവരുന്നു. അര്‍ദ്ധവിദഗ്ധ, വിദഗ്ധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് 750 രൂപ മുതല്‍ ആയിരം രൂപ വരെ വേതനം ലഭിക്കും. സുഭിക്ഷ കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ഇതുവഴി സാധിക്കുന്നുണ്ട്.

ജില്ലയില്‍ 64 ഗ്രാമ പഞ്ചായത്തുകളിലെ 728 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും 388 പേരെ തൊഴിലാളികളാക്കി മാറ്റുകയും ചെയ്തു.

ഇനി ഞാന്‍ ഒഴുകട്ടെ കാമ്പയിന്‍റെ ഭാഗമായി ജില്ലയില്‍ തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് 83 തോടുകള്‍ വീണ്ടെടുക്കുകയും 960 ഹെക്ടറോളം തരിശ് ഭൂമി കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്തു.

സമയബന്ധിതമായി വേതനം നല്‍കുന്നതില്‍ മികച്ചനേട്ടം (99.75%) കൈവരിച്ച് ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്. കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്ക് സമയബന്ധിതമായി വേതന വിതരണം നടത്തുന്നതില്‍ 100 ശതമാനം നിലനിര്‍ത്തി. ജിയോടാഗിംഗ് രണ്ടു ഘട്ടങ്ങളിലും കോട്ടയത്തിന് ഒന്നാം സ്ഥാനമുണ്ട്.

സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്‍റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ തണലോരം പദ്ധതിയില്‍ ജില്ലയില്‍ ഏകദേശം 2,14,900 വൃക്ഷത്തൈകള്‍ നടുകയും മൂന്നു വര്‍ഷത്തെ പരിപാലനം ഏറ്റെടുക്കുകയും ചെയ്തു.

2021 ഫെബ്രുവരി മാസത്തില്‍ ജില്ലയില്‍ നടന്ന കയര്‍ ഭൂവസ്ത്ര സെമിനാറില്‍ 10,00,000 ചതുരശ്ര മീറ്റര്‍ കയര്‍ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയില്‍ വാങ്ങി ഉപയോഗിക്കുന്നതിന് കരാറായിട്ടുണ്ട്.

 ആകെ 74712 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു

 18നും 35നും ഇടയിലുള്ള 1279 പേര്‍ പങ്കാളികളായി

 വിദഗ്ധ തൊഴിലാളിക്ക് ആയിരം രൂപ വരെ വേതനം

വേതനമായി 14,719.1 ലക്ഷം രൂപ ചെലവഴിച്ചു

 ചെലവഴിച്ച മെറ്റീരിയല്‍ ഫണ്ട് 3,962.95 ലക്ഷം

 സുഭിക്ഷകേരളം

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 1415 കാലിത്തൊഴുത്തുകള്‍, 1856 ആട്ടിന്‍കൂടുകള്‍, 1965 കോഴിക്കൂടുകള്‍, 494 ഫാംപോണ്ടുകള്‍, 445 അസോള ടാങ്കുകള്‍, 553 കിണര്‍ റീചാര്‍ജിംഗ്, 16 എസ്.എച്ച്. ജി വര്‍ക്ക് ഷെഡ്, 595 തീറ്റപ്പുല്‍കൃഷിയിടങ്ങള്‍ എന്നിവ ഏറ്റെടുത്ത് നടപ്പിലാക്കി.

 ശുചിത്വകേരളം
ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി 2364 കമ്പോസ്റ്റ് പിറ്റുകളുടെയും 2367 സോക് പിറ്റുകളുടെയും 925 മിനി എം.സി.എഫുകളുടെയും നിര്‍മ്മാണവും ഏറ്റെടുത്തു. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവുമധികം മിനി എം.സി.എഫുകളും അസോള ടാങ്കുകളും നിര്‍മിച്ചത് കോട്ടയം ജില്ലയിലാണ്.