
അടിമാലി: കൊച്ചി -ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ആവശ്യംശക്തമായി.പാതയോരത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മരങ്ങൾ കടപുഴകിയും ഒടിഞ്ഞ് വീണും ദേശിയപാതയിൽ ഗതാഗത തടസ്സം പതിവായിട്ടും വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാകുന്നില്ലെന്നാണ് പരാതി. മഴ കനത്ത കഴിഞ്ഞ ദിവസങ്ങളിൽ മാത്രം മൂന്ന് തവണ വനമേഖലയിൽ മരം വീണ് ഗതാഗതം നിലച്ചു.ഈ സാഹചര്യത്തിൽ മരം മുറിച്ച് നീക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ വേണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.വനമേഖലയിൽ മരം വീണുണ്ടാകുന്ന അപകടങ്ങളിൽ നിന്നും പലപ്പോഴും വാഹനയാത്രികർ തലനാരിഴക്ക് രക്ഷപ്പെടാറാണ് പതിവ്.മരം ഒടിഞ്ഞ് വാഹനത്തിന് മുകളിൽ പതിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.മരം വീണ് ഗതാഗതം തടസ്സപ്പെടുന്നതിനെ തുടർന്ന് രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെ വഴിയിൽ കുടുങ്ങുന്നത് ബുദ്ധിമുട്ട് ജനിപ്പിക്കുന്നുണ്ട്.നാളുകൾക്ക് മുമ്പ് അതീവ അപകടാവസ്ഥയിൽ നിന്നിരുന്ന ചില മരങ്ങൾ വനംവകുപ്പ് മുറിച്ച് നീക്കിയിരുന്നെങ്കിലും വാഹനയാത്രികർക്ക് ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ ഇപ്പോഴും ദേശിയപാതയോരത്ത് നിൽപ്പുണ്ട്.കാലവർഷം ആരംഭിച്ചാൽ നേര്യമംഗലം വനമേഖലയിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാകുമെന്നിരിക്കെ വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും വാഹനയാത്രികരും.