രാജാക്കാട്: തമിഴ്നാട്ടിൽനിന്നും പാൽ കയറ്റിവന്ന ലോറി പന്നിയാർകൂട്ടി കുളത്തറക്കുഴിയിൽ മറിഞ്ഞു. മുതുവാക്കുടി ഹൈറേഞ്ച് മിൽക്ക് ഫാക്ടറിയിലേക്ക് പാൽ കയറ്റി വന്ന ലോറിയാണ് ഇന്നലെ പുലർച്ചെ അഞ്ചരയോടെ അപകടത്തിൽപ്പെട്ടത്. കൊടുംവളവ് തിരിയാതെ ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.അപകടത്തിൽ പരുക്കേറ്റ ഡ്രൈവറെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ടാങ്കറിൽ നിന്നുള്ള പാൽ താഴത്ത് താമസിക്കുന്ന പറമ്പുടമയുടെ കിണറ്റിലും,സമീപത്തെ തോട്ടിലുമായി ഒഴുകിയിറങ്ങി .2008 ൽ റോഡ് നിർമാണത്തിനു ശേഷം ഒരു ഡസനോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്.അടിവശത്തുള്ള വീടിന്റെ മുകളിലേക്ക് മാങ്ങാ കയറ്റിവന്ന ലോറി മറിഞ്ഞ് ഒരാൾ മരിക്കുകയും വീടിന് കാര്യമായ കേടുപാടുകൾ ഉണ്ടാകുകയും ചെയ്തിരുന്നു.അശാസ്ത്രീയമായ നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരുന്നു.സമീപത്തെ രണ്ടു കുടുംബങ്ങൾ റോഡിന്റെ സ്ഥലം കൈയ്യേറി ഭൂമി വിട്ടു നൽകാൻ തയ്യാറാകാതെ വന്നതാണ് റോഡ് വളവ് നിവർത്തി കൊണ്ടുള്ള പുനർനിർമാണം വൈകുന്നതെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.